പ്രവാസികൾക്ക് നാട്ടിൽ പ്രത്യേക ആരോഗ്യ സുരക്ഷാ പാക്കേജ്, സുരക്ഷിത നിക്ഷേപ പദ്ധതി എന്നിവ ഒരുക്കി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി
text_fieldsമക്ക: സൗദിയിലെ കെ.എം.സി.സി പ്രവർത്തകർക്കും കുടുംബങ്ങൾക്കും കെ.എം.സി.സി സുരക്ഷ പദ്ധതിയിൽ അംഗങ്ങളായവർക്കും ഏറെ ഉപകാരപ്പെടുന്ന പ്രത്യേക ആരോഗ്യ സുരക്ഷാ പാക്കേജ് നാട്ടിൽ ഒരുക്കിയതായി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 'മെഡികെയർ' എന്ന പേരിൽ ആരംഭിച്ച പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രമുഖ ആതുരാലയങ്ങളുമായി കൈകോർത്താണ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യ സുരക്ഷാ പാക്കേജിന് മക്കയിൽ ചേർന്ന നാഷനൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം അന്തിമ രൂപം നൽകിയതായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ മക്കയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ.എം.സി.സി നേതാക്കൾ അറിയിച്ചു. പ്രവാസികൾക്ക് നാട്ടിൽ സുരക്ഷിതമായ നിക്ഷേപ പദ്ധതിക്കും തുടക്കം കുറിക്കാൻ നാഷനൽ കമ്മിറ്റി ആലോചിക്കുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ നടന്നുവരുന്നു. നാട്ടിലാരംഭിക്കുന്ന കമ്പനിയുടെ ഭാഗമായി സൗദിയിലും നിക്ഷേപം നടത്താൻ പദ്ധതിയുണ്ട്.
സുരക്ഷിതമായ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണ് സൗദി. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഈ നിക്ഷേപത്തിലേക്ക് ക്ഷണിക്കും. സൗദി കെ.എം.സി.സി ഗോൾഡൻ ജൂബിലി 2027 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ വിവിധ പരിപാടികളോടെ ആചരിക്കും. ഇതോടനുബന്ധിച്ച് 50 നിർദ്ധരരായ യുവതികളുടെ വിവാഹം സംഘടിപ്പിക്കും. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവാസ ലോകത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കും.
പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെ.എം.സി.സി വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്നും സർക്കാർ തലത്തിൽ നിന്ന് പ്രവാസികൾക്ക് അർഹതയുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പ്രവാസി പെൻഷൻ വർധനവുൾപ്പടെയുള്ള ആവശ്യങ്ങൾ സർക്കാരിന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തരമൊരു നീക്കം ദുരൂഹമാണ്. ഇത് വിദേശ ഇന്ത്യക്കാർക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണം. വിവിധ സർക്കാർ, നിയമപാലന ഏജൻസികളുടെ നിരന്തരവും സൂക്ഷ്മവുമായ പരിശോധനകൾക്ക് ശേഷമാണ് ഇന്ത്യൻ പാസ്‌പോർട്ട് അനുവദിക്കുന്നത്.
അപേക്ഷകന്റെ ദേശീയത, പശ്ചാത്തലം, നിയമപരമായ പദവി എന്നിവയെല്ലാം ഈ പ്രക്രിയയിലൂടെ അതീവ ജാഗ്രതയോടെ പരിശോധിക്കപ്പെടുന്നുണ്ട്. പരമാധികാരമുള്ള സർക്കാർ സംവിധാനം ഇത്രയും കടുത്ത പരിശോധനകൾക്ക് ശേഷം നൽകുന്ന ഒരു രേഖയ്ക്ക് രാജ്യത്തിനകത്ത് പൗരത്വം തെളിയിക്കാൻ കഴിയില്ലെന്ന് പറയുന്നതിൽ അസ്വാഭാവികതയുണ്ടെന്നും കെ.എം.സി.സി നേതാക്കൾ പറഞ്ഞു.
പാസ്‌പോർട്ട് അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പിൻവലിക്കണം. പാസ്‌പോർട്ട് എന്നത് ഒരു ആഡംബര വസ്തുവല്ല, മറിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള അത്യാവശ്യ രേഖയാണ്. വിദേശ പണമിടപാടുകളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന ജനവിഭാഗത്തിന് മേൽ ഈ രീതിയിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് തികച്ചും അനീതിയും അപലപനീയവുമാണ്.
സാധാരണ പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ നീക്കം പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി കെ.എം.സി.സി നാഷനൽ കമ്മിറ്റി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മുസ്ലിംലീഗ് എംപിമാർക്കും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയതായും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, വൈസ് പ്രസിഡന്റുമാരായ നിസാം മമ്പാട്, ഉസ്മാനലി പാലത്തിങ്ങൽ, സെക്രട്ടറിമാരായ നാസർ വെളിയങ്കോട്, ഹാരിസ് കല്ലായി, നാസർ എടവനക്കാട്, അബൂബക്കർ അരിമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

