യമൻ, പാകിൻ, ലബനാൻ, സുഡാൻ; ദുരിതബാധിതർക്ക് കൈത്താങ്ങായി കെ.എസ് റിലീഫ്
text_fieldsയാംബു: യമൻ, പാകിസ്താൻ, ലബനാൻ,സുഡാൻ എന്നീ രാജ്യങ്ങളിൽ വിവിധ പ്രകൃതിദുരന്തങ്ങളിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കിംങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ ടൺ കണക്കിന് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യ സുരക്ഷ, അടിയന്തര ആരോഗ്യ സുരക്ഷ, ജലശുചിത്വം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ വിവിധ ഇനങ്ങളിൽ സാഹചര്യങ്ങളനുസരിച്ചാണ് സൗദി സഹായ ഏജൻസിയായ കെ.എസ്. റിലീഫ് സഹായമെത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സൗദി പ്രസ് ഏജൻസി റിപ്പോർട്ടു ചെയ്തു.
യമനിലെ ഹദ്റമൗത്ത് ഗവർണറേറ്റിലെ അൽ അബ്ർ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്കാണ് കെ.എസ് റിലീഫ് അടിയന്തര സഹായമെത്തിച്ചത്. ആദ്യഘട്ടത്തിൽ 146 ടെന്റുകളും 200 ഷെൽട്ടർ ബാഗുകളും 360 ഭക്ഷണ കൊട്ടകളുമാണ് ഉൾപ്പെടുന്നത്. യമനിലെ ഹജ്ജ് ഗവർണറേറ്റിൽ കുട്ടികൾക്കായി മീസിൽസ് വാക്സിനേഷൻ കാമ്പയിനും ആരംഭിച്ചു. വൈറൽ രോഗങ്ങളുടെ വ്യാപനത്തെ ചെറുക്കുന്നതിൽ കാമ്പയിൻ പ്രവർത്തനങ്ങൾ ഏറെ ഫലം ചെയ്യുന്നതായി അവിടുത്തെ ഗവർണർ അബ്ദുൾകരീം അൽ സുനൈനി പ്രസ്താവിച്ചു. കെ.എസ്. റിലീഫ് ടീമിലെ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാൻ താമസക്കാരോട് അദ്ദേഹം അഭ്യർഥിച്ചു. പ്രയാസകരമായ അവസ്ഥയിൽ നീങ്ങുന്ന യമൻ ജനതയുടെ ആവശ്യങ്ങളോട് അതിവേഗം പ്രതികരിച്ചതിന് സൗദി അറേബ്യയോട് അദ്ദേഹം പ്രത്യേകം നന്ദിയും പറഞ്ഞു. വാക്സിനേഷൻ കാമ്പയിൻ കുട്ടികളെയും കൗമാരക്കാരെയുമാണ് കൂടുതൽ ലക്ഷ്യമിടുന്നത്.
ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധവും ആരോഗ്യ ബോധവത്കരണ പദ്ധതികളും കാമ്പയിനിൽ ഉൾപ്പെടുന്നു. ആരോഗ്യ സേവന ആസൂത്രണത്തിനായി ഡേറ്റ ശേഖരിക്കുന്നതിനും കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗർഭിണികളെ നിരീക്ഷിക്കുന്നതിനും കാമ്പയിൻ ഊന്നൽ നൽകുന്നതായും കെ.എസ്. റിലീഫ് വക്താവ് വ്യക്തമാക്കി. കാമ്പയിൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഹജ്ജ ഗവർണറേറ്റിലെ മിദി, ഹിരാൻ, അബ്സ്, ഹരാദ് എന്നീ പ്രദേശങ്ങളിലും സാദ ഗവർണറേറ്റിലെ റാസിഹ് മേഖലയിലും എട്ട് സ്ഥിരം കേന്ദ്രങ്ങളും ഏഴ് മൊബൈൽ ടീമുകളും പ്രവർത്തിക്കുന്നു. 15,000 ത്തിലധികം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാൻ കൂടി ഈ കാമ്പയിൻ ലക്ഷ്യമിടുന്നു. പാകിസ്താനിൽ കെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ പ്രദേശത്ത് 355 ഭക്ഷണ കൊട്ടകൾ വിതരണം ചെയ്തു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള 2,485 വ്യക്തികൾക്ക് ഈ ഭക്ഷ്യവിതരണ സഹായ പദ്ധതി പ്രയോജനം ചെയ്തു. യമനിലെ അൽ അമൽ ചാരിറ്റബിൾ ബേക്കറി പ്രോജക്റ്റ് അക്കർ ഗവർണറേറ്റിലും ലെബനനിലെ മിനിയെഹ് ജില്ലയിലും തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
സിറിയൻ, ഫലസ്തീൻ അഭയാർഥികൾക്കും വടക്കൻ ലബനനിലെ പ്രാദേശിക ഗ്രാമീണരായ നിർധനരായ ധാരാളം കുടുംബങ്ങൾക്കും പ്രതിദിനം 25,000 ബണ്ടിൽ ബ്രെഡ് നൽകുന്നു. ഈ സംരംഭം 62,500 വ്യക്തികൾക്ക് ഉപകരിക്കുന്നതായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. സുഡാനിൽ കെ.എസ് റിലീഫ് സെന്റർ 300 ഭക്ഷണ കൊട്ടകൾ നിർധനരായ കുടുംബങ്ങൾക്കും ഖാർതൂം സംസ്ഥാനത്തെ അബു ഹലീമ മേഖലയിലെ കുടിയൊഴിപ്പിക്കപ്പെട്ട വർക്കും വിതരണം ചെയ്തു. ഇത് ഏകദേശം 1,800 ആളുകൾക്ക് പ്രയോജനം ലഭിച്ചു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ പ്രകൃതിദുരന്തങ്ങൾ മൂലം പ്രതിസന്ധിയിലകപ്പെടുന്ന ആളുകൾക്ക് പ്രയാസം ലഘൂകരിക്കാനും ആശ്വാസം നൽകാനും ലക്ഷ്യമിട്ട് കെ.എസ്.റിലീഫ് ഏജൻസി നടത്തുന്ന മഹത്തായ പദ്ധതികൾ ഇതിനകം ലോകശ്രദ്ധ നേടിയതാണ്. മാനുഷിക സഹായത്തിനുള്ള സൗദിയുടെ പ്രതിബദ്ധതയെ ഇത്തരം പ്രവർത്തനങ്ങൾ എടുത്തുകാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.