സാംസ്കാരിക മേഖലയിലെ പൊതുയിടങ്ങള്‍ തിരിച്ചു പിടിക്കണം –പി. രാജീവ്
text_fieldsറിയാദ്: മാറി വരുന്ന കാലത്തിനനുസരിച്ച് പൊതുയിടങ്ങൾ തിരിച്ചു പിടിക്കാൻ കേളിയെ പോലുള്ള സാംസ്കാരിക സംഘടനകള്‍ വ്യത്യസ്തമായ രൂപകങ്ങൾ ആവിഷ്കരിക്കാൻ ശ്രമിക്കണമെന്ന് സിപി.എം സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗം പി. രാജീവ് പറഞ്ഞു. കേളിയുടെ 10ാം കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈമൺ ബ്രിട്ടോ നഗറിൽ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേളി പ്രവര്‍ത്തകരോടൊപ്പം റിയാദ് മലയാളി സമൂഹത്തിലെ നിരവധി പേരും എത്തിയിരുന്നു. പ്രളയാനന്തര കേരളത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ക്കു മുന്‍ഗണന നല്കുന്ന ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ തുടക്കം കുറിച്ചതായും എന്നാല്‍, അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്ര വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാതെ കശ്മീരില്‍ വകുപ്പ് 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്ന സംഘ്പരിവാർ സംഘടനകള്‍, റദ്ദാക്കിയതിനെ അനുകൂലിക്കാത്തവരെയെല്ലാം ഇന്ത്യവിരുദ്ധരെന്ന് മുദ്രകുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അതുപോലെ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഈ വകുപ്പ് റദ്ദാക്കലിലൂടെ പാകിസ്താന് നേട്ടങ്ങൾ കൊയ്യാൻ അവസരമൊരുക്കികൊടുത്തിരിക്കുകയാണ് മോഡി സർക്കാർ ചെയ്തതെന്നും പി. രാജീവ് പറഞ്ഞു.
ആഗോളവത്കരണത്തെ പിന്തുണച്ച സാമ്രാജ്യത്വ ശക്തികൾ സാമ്പത്തിക പ്രതിസന്ധിമൂലം തങ്ങളുടെ രാജ്യങ്ങള്‍ മതില് കെട്ടി വേര്‍തിരിച്ചും തങ്ങളുടെ മാര്‍ക്കറ്റ് മറ്റുള്ളവരുടെ മുന്നില്‍ കൊട്ടിയടച്ചും അപആഗോളവത്കരണത്തെ പിന്തുണക്കുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കേളി പ്രസിഡൻറ് ദയാനന്ദന് ഹരിപ്പാട് അധ്യക്ഷതവഹിച്ചു.
കേളി ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള സഹോദര സംഘടനാ പ്രതിനിധികളായ എം.എം. നയീം (ദമ്മാം നവോദയ), ഷിബു തിരുവനന്തപുരം (ജിദ്ദ നവോദയ), ഡോ. മുബാറക് സാനി (ജല ജിസാന്‍), ബാബു (അസീര്‍ പ്രവാസി സംഘം), പ്രദീപ് (മാസ് തബൂക്), ഷാജി വയനാട് (ഖസിം പ്രവാസി സംഘം), സമീര്‍ (ഹയില്‍ നവോദയ), സജ്ജാദ് (ഐ.എം.സി.സി), ചില്ല സർഗവേദി കോഒാഡിനേറ്റര്‍ നൗഷാദ് കോര്‍മത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന് എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം വാസുദേവന്‍ രക്തസാക്ഷി പ്രമേയവും സെബിന് ഇഖ്ബാല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഗോപിനാഥന് വേങ്ങര സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി ആക്ടിങ് കണ്‍വീനര്‍ കെ.പി.എം. സാദിഖ്, സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന് ചൊവ്വ, സതീഷ് കുമാര്‍, സുധാകരന് കല്യാശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.