കരുണ കണ്ണെൻറ കടം തീർത്തു: ഉസ്മാന് സ്വന്തം വീട് തിരിച്ചു കിട്ടി
text_fields1. ഉസ്മാൻ ജപ്തി ഭീഷണിയിലായത് സംബന്ധിച്ച് ഗൾഫ് മാധ്യമം മുമ്പ് പ്രസിദ്ധീകരിച്ച വാർത്ത, 2. തിരിച്ചുകിട്ടിയ ഉസ്മാെൻറ വീട്
റിയാദ്: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട സുഹൃത്തിനെ സഹായിക്കാൻ സ്വന്തം വീടിെൻറ ആധാരം പണയം വെച്ച് ജപ്തി ഭീഷണിയിലായ പ്രവാസി മലയാളിക്ക് ഒടുവിൽ ആശ്വാസം. മലപ്പുറം തുവ്വൂർ സ്വദേശിയായ ഉസ്മാനാണ് നാട്ടുകാരുടെയും പ്രവാസലോകത്തെ സുമനസ്സുകളുടെയും ഇടപെടലിലൂടെ തെൻറ വീട് തിരിച്ചുപിടിച്ചത്.
18 വർഷത്തോളം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഉസ്മാൻ, അഞ്ച് വർഷം മുമ്പാണ് സുഹൃത്തും സഹപാഠിയുമായ നിശാന്ത് കണ്ണെൻറ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ നിലമ്പൂർ അർബൻ ബാങ്കിൽ സ്വന്തം വീട് പണയം വെച്ച് 12 ലക്ഷം രൂപ ലോൺ എടുത്തു നൽകിയത്.
എന്നാൽ പലിശ പെരുകി കടം 19,39,986 രൂപയിലെത്തുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു. ഇതിനിടെ 2023 ഏപ്രിലിൽ നിശാന്ത് കണ്ണൻ ഹൃദയാഘാതം മൂലം മരിച്ചതോടെ ഉസ്മാനും കണ്ണെൻറ കുടുംബവും വലിയ പ്രതിസന്ധിയിലായി. നാല് മക്കളടങ്ങുന്ന കണ്ണെൻറ കുടുംബത്തിന് നിത്യചെലവിനു പോലും വകയില്ലാത്ത അവസ്ഥയായിരുന്നു. ഇക്കാര്യം കഴിഞ്ഞ വർഷം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ ഘട്ടത്തിലാണ് മുൻ പഞ്ചായത്ത് പ്രസിഡൻറ് സുബൈദ ടീച്ചർ, കണ്ണെൻറ ഭാര്യ നിമിഷ, സുഹൃത്ത് പി.എം.കെ. സിറാജ് എന്നിവർ റിയാദിലെ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിഖ് തുവ്വൂരിെൻറ സഹായം തേടുന്നത്. ആദ്യഘട്ടത്തിൽ നാട്ടുകാർ ചേർന്ന് ‘കണ്ണൻ കുടുംബ സഹായ സമിതി’ രൂപവത്കരിച്ചെങ്കിലും ലക്ഷ്യമിട്ട തുക സമാഹരിക്കാനാവാതെ സമിതി പിരിച്ചുവിട്ടു.
സിദ്ധിഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ ശ്രമങ്ങൾ തുടർന്നു. ഇതിനിടയിൽ ജപ്തി മുന്നറിയിപ്പ് നൽകാനും അദാലത്ത് തിയ്യതി അറിയിക്കാനുമായി ബാങ്ക് ജീവനക്കാർ കണ്ണെൻറയും ഉസ്മാെൻറയും വീട്ടിലെത്തി. ഇതറിഞ്ഞ് സിദ്ദീഖ് ബാങ്കിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ മാർച്ച് നാലിന് അദാലത്തിൽ പങ്കെടുക്കാനും 16,30,000 രൂപ അടക്കാനുമാണ് അറിയിച്ചത്.
തുടർന്ന് ബാങ്കുമായി നടത്തിയ സിദ്ധീഖ് നടത്തിയ ചർച്ചയിൽ ഇളവുകൾ അനുവദിക്കുകയും ആകെ 14,46,000 രൂപ അടച്ചു തീർക്കാൻ ധാരണയാവുകയും ചെയ്തു. ഇതനുസരിച്ച് പ്രവാസലോകത്തെയും നാട്ടിലെയും സുമനസ്സുകൾ നൽകിയ തുക ഉപയോഗിച്ച് മാർച്ച് 25-ഓടെ മുഴുവൻ ബാധ്യതകളും തീർത്ത് ഉസ്മാെൻറ വീട് കടവിമുക്തമാക്കി.
രണ്ട് വർഷത്തെ തീവ്രശ്രമത്തിനൊടുവിൽ ആറ് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 28,77,809 രൂപയുടെ ബാധ്യതകൾ, 10,28,794 രൂപ ഇളവ് നേടിയ ശേഷം 18,49,015 രൂപ അടച്ചാണ് പൂർണമായും തീർത്തത്. കണ്ണെൻറ പേരിൽ മറ്റ് ബാങ്കുകളിലുണ്ടായിരുന്ന നാല് ലക്ഷത്തിലധികം രൂപയുടെ കടം തീർക്കാൻ സമിതി സമാഹരിച്ച തുകയിൽ നിന്ന് 4,00,015 രൂപ ഉസ്മാൻ വിട്ടുനൽകിയത് അദ്ദേഹത്തിെൻറ നന്മയുടെ മറ്റൊരു അടയാളമായി.
സദുദ്ദേശത്തോടെ ചെയ്ത കാര്യമായതിനാൽ ദൈവം എന്നെയും കുടുംബത്തെയും കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു എന്ന് ഉസ്മാൻ പ്രതികരിച്ചു. കണ്ണെൻറ കുടുംബത്തിന് വീട് നിർമിച്ചു നൽകുന്ന പ്രവൃത്തികൾ ഐഡിയൽ മുജീബിെൻറ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്.
ഈ ദൗത്യത്തിൽ സഹകരിച്ച നിലമ്പൂർ കോഓപ്പറേറ്റീവ് ബാങ്ക് മാനേജ്‌മെൻറ്, സാമൂഹിക പ്രവർത്തകൻ നൗഫൽ പാറക്കുളം, മുൻ സമിതി ഭാരവാഹികളായ സുരേന്ദ്രൻ, യൂനുസ്, സന്തോഷ് എന്നിവർക്കും സിദ്ധിഖ് തുവ്വൂർ നന്ദി അറിയിച്ചു.
കൂടാതെ ഗൾഫ് വോയേജർ, അൽ വഫ, പരേതനായ മുഹമ്മദ് ജാബിറിെൻറ കുടുംബം, ടി.എം. അഹമ്മദ് കോയ സിറ്റി ഫ്ലവർ, യൂസുഫ് പെരിന്തൽമണ്ണ, ഇർഷാദ് ഇല്ലിക്കൽ, പി.എം.കെ. സിറാജ്, യൂനുസ് ബാബു, സി.കെ. അബ്ദുൽ കരീം, ഇസ്ഹാഖ്, സിയാദ്, മുഹിയുദ്ദീൻ, റാസിക് ശറൂറ, സത്താർ വാദി ദവാസിർ, സാബു, നവാസ് ഓപീസ്, സദ്‌വ, ഡോ. ജസീൽ ആലക്കാടൻ, അസ്ലം പാലത്ത് തുടങ്ങിയവർ നൽകിയ പിന്തുണയും അദ്ദേഹം സ്മരിച്ചു.
2016-ൽ നിയമസഭയിലേക്ക് മത്സരിക്കുകയും പിന്നീട് മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമാവുകയും ചെയ്ത നിശാന്ത് കണ്ണെൻറയും ഉസ്മാെൻറയും ഹൃദയസ്പർശിയായ സൗഹൃദവും പ്രതിസന്ധിയിലെ ഒത്തൊരുമയും സമീപകാലത്തെ വ്യാജ കേരള സ്റ്റോറികൾക്കിടയിലെ ‘യഥാർത്ഥ കേരള സ്റ്റോറി’യായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

