നട്ട കപ്പയുടെ രുചിയറിയും മുേമ്പ അവർ മടങ്ങുന്നു
text_fieldsറിയാദ്: മരുഭൂമിയിൽ നട്ട മരച്ചീനി ചെടികൾ ഒരു മീറ്റർ ഉയരത്തിൽ വളർന്ന് ഇലകൾ വിരിച്ചു നിൽക്കുന്നു. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാൽ പിഴുതെടുത്ത് രുചി നുണയാം. കപ്പ പുഴുക്കും കാന്താരി ചമ്മന്തിയും അല്ലെങ്കിൽ കപ്പയും മീൻ മുളകിട്ടതും.... അതായിരുന്നു സ്വപ്നം. സ്വന്തം അധ്വാനത്താൽ വിളയിച്ചെടുത്ത കപ്പ, അതും മരുഭൂമിയിലിരുന്ന് തിന്നങ്ങനെ തിമിർക്കണം. രണ്ടു ചെറുപ്പക്കാർ നട്ട് താലോലിച്ച് വളർത്തിയ സ്വപ്നം പെെട്ടന്നാണ് കാറ്റേറ്റ് പിഴുതുവീണ മരച്ചീനി പോലെയായത്. കൊല്ലം കൊച്ചുകലുങ്ക് സ്വദേശികളായ സിദ്ദീഖും ഹസൈനും മരച്ചീനി ചെടികളിലേക്ക് നോക്കി നെടുവീർപ്പിട്ടു. ഇനിയതല്ലാതെ നിവൃത്തിയില്ല.
കപ്പ വിളയും മുമ്പ് തന്നെ ‘ലെവി’ എന്ന കാന്താരി മുളകിന് കടിച്ചു. ആകെയൊരു നീറിപ്പുകച്ചിൽ. ഒാടിപ്പോവുകയാണ്. നാട്ടിലേക്ക്. ഇനി ഇൗ ചെടികൾ ഒാർമകളിൽ മാത്രം വളരും. അൽഅഹ്സയിൽ ഇലക്ട്രിക്കൽ, പ്ലംബിങ് കരാർ പണിക്കാരാണ് ഇരുവരും. മൂന്നര വർഷമായി. കുഴപ്പമില്ലാതെ പോവുകയായിരുന്നു. അപ്പോഴാണ് ലെവി ഇരട്ടിക്കുന്ന പുതിയ നിയമം വന്നത്. പലതരം നിയമ പ്രശ്നങ്ങൾ. ഇനിയിങ്ങനെ തുടരാൻ വയ്യെന്ന് സ്പോൺസർ. വേറെ ആളെ നോക്കൂ, അല്ലെങ്കിൽ എക്സിറ്റിൽ പോകൂ എന്ന് അദ്ദേഹം. പഴയതുപോലെ വേണ്ടത്ര പണികളില്ല. ഇനിയും മുന്നോട്ടുപോയാൽ തടിക്ക് പിടിക്കുമെന്നായപ്പോൾ ഇരുവരും നാട്ടിലേക്ക് മടങ്ങാൻ തീരുമാനമെടുക്കുകയായിരുന്നു. എക്സിറ്റ് അടിച്ചു. ചൊവ്വാഴ്ച രാത്രി 10നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സൗദി അറേബ്യയോട് വിടപറയും. അപ്പോഴും വിടപറയാനാകാത്തതായി ആ മരച്ചീനി ചെടികൾ അവിടെ അവശേഷിക്കും. അതാണവരുടെ ദുഃഖവും.
നാലുമാസം മുമ്പ് നാട്ടിൽ അവധിക്ക് പോയി മടങ്ങുേമ്പാഴാണ് ഒാരോ മീറ്റർ നീളത്തിലുള്ള ആറ് മരച്ചീനി കമ്പുകൾ ശ്രദ്ധാപൂർവം പൊതിഞ്ഞ് ലഗേജിലാക്കി കൊണ്ടുവന്നത്. അൽഅഹ്സയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന കോഴിക്കോട്ടുകാരൻ അബ്ദുസ്സലാമിെൻറ മഅദൂദ് എന്ന സ്ഥലത്തുള്ള ഗോഡൗണിനോട് ചേർന്നാണ് ഇവരുടെ താമസം. ഗോഡൗണിനോട് ചേർന്ന് നല്ലൊരു ഇൗന്തപ്പന തോട്ടമുണ്ട്. കുറച്ചുസ്ഥലം വെറുതെയും കിടപ്പുണ്ട്. ഇവിടെ എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിച്ചാലെന്താ എന്നൊരാലോചന മുളപൊട്ടി. പലതും പരീക്ഷിച്ചു. ഒടുവിലത്തേതായിരുന്നു മരച്ചീനി കൃഷി. ആറ് കമ്പുകൾ 14 ആക്കി മുറിച്ച്, മണ്ണൊരുക്കി പ്രത്യേകം തടംപിടിച്ച് നട്ടു. നാലുമാസമായി. വെള്ളം നനച്ചു. പണിക്ക് പോകും മുമ്പും തിരികെ വന്നിട്ടും കൃത്യമായി പരിചരിച്ചു.
ശൈത്യകാലമായതിനാൽ വളർച്ച മുരടിച്ച അവസ്ഥയിലായിരുന്നു. എന്നാൽ തണുപ്പ് മാറി വെയിലും ചൂടും ആയതോടെ തഴച്ചുവളരാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഒരു മീറ്റർ ഉയരമായി. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാൽ പിഴുതെടുക്കാം. മൂപ്പെത്തിയ കപ്പയുടെ രുചിയറിയാം. മരുഭൂമിയിൽ വിളഞ്ഞ മരച്ചീനിയുടെ സ്വാദ്. ചെടികളെ തനിച്ചാക്കിയല്ല, നാട്ടുകാരനും സഹതാമസക്കാരനുമായ റഫീഖിനെ പരിപാലന ചുമതലയേൽപിച്ചാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.