മൂന്നര പതിറ്റാണ്ടോളം ജിദ്ദയിൽ ഒരേ കമ്പനിയില്‍ സേവനം ചെയ്ത ശേഷം കണ്ണൂർ സ്വദേശി നാടണയുന്നു
text_fieldsജിദ്ദ: നീണ്ട 38 വര്‍ഷം ഒരേ കമ്പനിയില്‍ ജോലി ചെയ്യുകയും കമ്പനിയിൽ ഉയര്‍ന്ന മാനേജ്‌മെന്റ് പദവി അലങ്കരിക്കുകയും ചെയ്ത ശേഷം കണ്ണൂര്‍ സ്വദേശി പ്രവാസത്തോട് വിടപറയുന്നു. കണ്ണൂര്‍ സിറ്റിയിലെ ഇടുക്കിലകത്ത് മുഹമ്മദ് റഫീഖ് ആണ് ജര്‍മന്‍ കമ്പനിയായ ബയര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിൽ ഇത്രയും കാലം സേവനം അർപ്പിച്ചതിന് ശേഷം പടിയിറങ്ങുന്നത്.
1982 ജൂൺ മാസത്തിലാണ് ഇദ്ദേഹം സൗദി അറേബ്യയിലെത്തുന്നത്. അടുത്ത വർഷം ഒക്ടോബറിൽ തന്നെ ബയർ കമ്പനിയിൽ ജോലിക്ക് കയറി. സെയില്‍സ് കോർഡിനേറ്ററായിട്ടായിരുന്നു തുടക്കം. ഏതാനും വര്‍ഷത്തിനു ശേഷം റെഗുലേറ്ററി അഫയേഴ്‌സ് അസിസ്റ്റന്റിന്റെ കൂടി ഉത്തരവാദിത്തമേറ്റെടുത്തു. 2006 ല്‍ ഫോര്‍കാസ്റ്റ് മാനേജറായി. 2015 ല്‍ ടോപ് മാനേജ്‌മെന്റ് പോസ്റ്റായ ബിസിനസ് കണ്‍ട്രോളര്‍ പദവിയിലെത്തി. ഈ പദവിയിലിരിക്കെ കഴിഞ്ഞ വർഷം ഡിസംബര്‍ 31 നാണ് കമ്പനിയിൽ നിന്നും പടിയിറങ്ങിയത്.
ജിദ്ദയിൽകോവിഡ് സാഹചര്യത്തില്‍ ഏതാനും മാസം ജിദ്ദയില്‍ തങ്ങിയ ശേഷം ഇദ്ദേഹം നാട്ടിലേക്കു മടങ്ങുകയാണ്. നീണ്ട പ്രവാസത്തിനിടയില്‍ വിവിധ സാമൂഹിക, സാംസ്‌കാരിക രംഗത്തും മുഹമ്മദ് റഫീഖ് സജീവമായിരുന്നു. ജിദ്ദയിലെ കണ്ണൂര്‍ ജില്ലക്കാരുടെ ജീവകാരുണ്യ സംഘടനയായ കണ്ണൂര്‍ വെല്‍ഫയര്‍ ഫോറത്തിന്റെ സ്ഥാപക അംഗമായ ഇദ്ദേഹം ദീര്‍ഘകാലം സംഘടനയുടെ ട്രഷററായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂരില്‍ ഏഷ്യന്‍ പെയ്ന്റ്‌സിന്റെ സോള്‍ ഏജന്റായ നോബ്ള്‍ എന്റർ പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് മുഹമ്മദ് റഫീഖ്.
പൊമ്മാണിച്ചി സഹീറയാണ് ഭാര്യ. നാല് മക്കളുണ്ട്. മകൾ ശബാന ഭര്‍ത്താവ് സഫറിനൊപ്പം ദുബായിലാണ്. മൂത്ത മകന്‍ രിസ്‌വാന്‍ സൗദിയിൽ ഫ്‌ളൈ നാസ് വിമാനകമ്പനിയിൽ എയ്‌റനോട്ടിക്കല്‍ മെയ്ന്റനന്‍സ് എൻജിനീയറാണ്. രണ്ടാമത്തെ മകന്‍ റഷാദ് ജിദ്ദയില്‍ ഫോക്‌സ്‌വാഗന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. മൂന്നാമത്തെ മകന്‍ റയ്യാന്‍ മംഗലാപുരത്ത് എ.സി.സി.എ കോഴ്‌സിന് പഠിക്കുന്നു. നാടണയുന്ന മുഹമ്മദ് റഫീഖിന് കണ്ണൂര്‍ വെല്‍ഫയര്‍ ഫോറം ജിദ്ദയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.