ആടുജീവിതത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിക്ക് ‘കനിവി’ന്റെ കനിവ്
text_fieldsഭൂപതിക്ക് ‘കനിവ്’ കൂട്ടായ്മ യാത്രാരേഖകളും വിമാന ടിക്കറ്റും കൈമാറുന്നു
ബുറൈദ: ഹൗസ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തി ആട് മേക്കാൻ നിയോഗിക്കപ്പെട്ട തമിഴ്നാട് സ്വദേശിക്ക് അഞ്ച് വർഷത്തെ ദുരിതത്തിനൊടുവിൽ മോചനം. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ഭൂപതിയാണ് (44) ഖസീമിലെ ജീവകാരുണ്യ കൂട്ടായ്മയായ ‘കനിവി’ന്റെ സഹായത്താൽ നാടണയുന്നത്.
ബുറൈദയുടെ സമീപ ഗ്രാമമായ ബുകൈരിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ തമ്പിൽ ദുരിതജീവിതം നയിക്കുന്ന ഭൂപതിയുടെ വിവരം ബുകൈരിയ പ്രവാസി കൂട്ടായ്മയുടെ പ്രവർത്തകരായ മുസ്തഫ പരുതൂർ, സാജിദ് ചെങ്കളം എന്നിവരാണ് പുറംലോകത്തെ അറിയിച്ചത്.
ആഹാര പാനീയങ്ങളോ കൃത്യസമയത്ത് ശമ്പളമോ ലഭിക്കാത്ത ഭൂപതിയെ ‘കനിവ്’ പ്രവർത്തകർ അവശനിലയിലാണ് കാണുന്നത്. ഭാരവാഹികളായ നൈസാം തൂലിക, സലാം പറാട്ടി എന്നിവർ ഭൂപതിയുടെ സ്പോൺസറെ ബന്ധപ്പെട്ടെങ്കിലും അയാൾ വിട്ടുവീഴ്ചക്ക് തയാറായില്ല.
സാമൂഹിക പ്രവർത്തകർ ഇടപെടുന്നതായി മനസ്സിലാക്കിയ അയാൾ തൊഴിലാളിയെ ഹുറൂബ് ആക്കുകയും ചെയ്തു. തുടർന്നു നടത്തിയ നിയമപരമായ നീക്കങ്ങൾക്കൊടുവിലാണ് ഭൂപതിയെ മോചിപ്പിച്ച് മടക്കയാത്ര തരപ്പെടുത്താനായത്. യാത്രാരേഖകളും വിമാന ടിക്കറ്റും കനിവ് പ്രവർത്തകർ ഭൂപതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

