വിചാരധാരക്ക് ശേഷം വെള്ളം ഒരുപാടൊഴുകി – കെ. സുരേന്ദ്രൻ
text_fieldsറിയാദ്: ‘വിചാരധാര’ക്ക് ശേഷം വെള്ളം ഒരുപാടൊഴുകിയെന്നും സാഹചര്യങ്ങൾ മാറിയെന്നും ബി.ജെ.പി കേരള ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. റിയാദിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. സംഘ് പരിവാറിെൻറ പ്രമാണിക ഗ്രന്ഥമായ വിചാരധാര മുസ്ലീങ്ങളെ പ്രധാന ശത്രുവായല്ലേ എണ്ണിയതെന്ന ചോദ്യത്തോടുള്ള പ്രതികരണമായാണ് അതെഴുതേണ്ടിവന്ന സന്ദർഭവും ഇപ്പോഴത്തേതും തമ്മിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. ഇതുവെച്ച് ഞാനിനി വിചാരധാരയെ തള്ളിപ്പറഞ്ഞെന്ന് എഴുതിക്കളയല്ലേ എന്നും സുരേന്ദ്രൻ ചിരിയോടെ കൂട്ടിച്ചേർത്തു. ഇന്ത്യൻ മുസ്ലീങ്ങളെ ബി.ജെ.പിയോ സംഘ്പരിവാറോ ശത്രുസ്ഥാനത്ത് നിറുത്തിയിട്ടില്ല.
മുസ്ലീങ്ങൾ ഇന്ത്യയുടെ ഭാഗമാണ്. ധാരാളം പേർ പാർട്ടിയിലേക്ക് കടന്നുവരുന്നുണ്ട്. എന്നാൽ രാജ്യത്തെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്ത് മുസ്ലീങ്ങളിൽ ഭീതി വിതയ്ക്കാനും ബി.ജെ.പിക്കെതിരെ അവരെ തിരിച്ചുവിടാനും ഒരുപറ്റം മാധ്യമങ്ങളും ഇടതുപക്ഷവും ശ്രമം നടത്തുകയാണ്. ചില സംഭവങ്ങളുണ്ടാവുന്നു എന്നത് ശരിയാണ്. ചില ഫ്രിഞ്ച് ഗ്രൂപ്പുകളാണ് അത് ചെയ്യുന്നത്. അവരുമായി സംഘ്പരിവാറിന് ഒരു ബന്ധവുമില്ല. ഗോരക്ഷയുടെ പേരിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന അക്രമങ്ങളെ, ദലിതാക്രമങ്ങൾക്കെതിരെ എടുത്തതുപോലുള്ള നിലപാട് പ്രധാനമന്ത്രി സ്വീകരിച്ചിട്ടുണ്ട്. ശക്തമായി അതിനെ അപലപിച്ചിട്ടുണ്ട്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ജയിക്കുമോ എന്ന ചോദ്യത്തോട് കോടതിയിലാണ് തനിക്ക് വിശ്വാസമെന്നും ഹർജിക്ക് ഉപോദ്ബലകമായ തെളിവുകളെല്ലാം ശേഖരിച്ച് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പരേതരെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഗൾഫിലായിരുന്നെന്നും ആരോപിക്കപ്പെട്ടവർ സുരേന്ദ്രനെതിരെ കേസ് നൽകാനൊരുങ്ങുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഒരു കേസിലെ സാക്ഷികൾ മാത്രമാണ് അവരെന്നും സാക്ഷികൾ പരാതിക്കാരനെതിരെ കേസ് കൊടുത്ത ചരിത്രം ലോകത്തുണ്ടോ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.
ഇന്ത്യയിൽ ഇതുവരെയുണ്ടായിട്ടുള്ള തെരഞ്ഞെടുപ്പ് കേസുകളെല്ലാം വിജയിച്ച ചരിത്രമില്ലെന്നും എന്നാൽ തെരഞ്ഞെടുപ്പുകളിൽ നടമാടുന്ന ഒരുപാട് തെറ്റായ പ്രവണതകൾക്കെതിരെയുള്ള ചൂണ്ടുപലകയാവുകയാണ് തെൻറ കേസെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തൃശൂരിലെ വ്യാജനോട്ടിലെ കേസിലെ പ്രതികൾക്കൊപ്പമുള്ള ഫോേട്ടാ വെച്ച് ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് നീതിയാണോ എന്നും അദ്ദേഹം ചോദിച്ചു. സെൽഫിയെടുക്കുേമ്പാൾ ഒപ്പമുള്ളത് ആരാണെന്ന് നോക്കാറില്ല. അങ്ങനെ ചിക്കിച്ചികഞ്ഞ് ഉറപ്പുവരുത്തിയിട്ട് സെൽഫിക്ക് നിക്കാൻ സമയം കിട്ടുമോ? വ്യാജനോട്ടടിച്ചവർ ഗുരുതര കുറ്റമാണ് ചെയ്തത്. ഒരുതരത്തിലുള്ള ദയയും പ്രതികളോടുണ്ടാവരുത്. കള്ളനോട്ടടി കേസ് വെച്ച് ബി.ജെ.പിയെ കുറ്റവാളിയാക്കാൻ പ്രസ്താവന നടത്തുന്ന കോടിയേരിയും സംഘവും വെറുതെ നാവിട്ടടിച്ച് സമയം കളയുന്നതെന്തിനാണ്, പൊലീസും മറ്റ് സർക്കാർ സംവിധാനങ്ങളുമെല്ലാം കൈയ്യിലില്ലേ, അതുവെച്ച് സമഗ്രാന്വേഷണം നടത്തി തെളിയിക്കാൻ ശ്രമിച്ചുകൂടെ എന്നും സുരേന്ദ്രൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.