'കാലത്തിലൂടെയുള്ള യാത്ര': അൽഉല ചരിത്രമേഖലയുടെ മുഖച്ഛായ മാറ്റാൻ പുതിയ പദ്ധതി
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തെ ചരിത്രപ്രസിദ്ധമായ അൽഉല പുരാവസ്തു മേഖലയുടെ സുസ്ഥിര പുനർനിർമാണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതി പുറത്തിറക്കി. കിരീടാവകാശിയും അൽഉല മേഖല റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് 'കാലത്തിലൂടെയുള്ള യാത്ര'(എ ജേണി ത്രൂ ടൈം) എന്നുപേരിട്ട പുതിയ വികസന പദ്ധതി പുറത്തിറക്കിയത്.
വടക്കുപടിഞ്ഞാറൻ ഭാഗത്തെ സവിശേഷമായ സംസ്കാരികവും പ്രകൃതിദത്തവുമായ ചുറ്റുപാടുകളെ പുനരുജ്ജിവിക്കാനും കല, പൈതൃകം, സംസ്കാരം, പ്രകൃതി എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കി പ്രദേശത്തെ മാറ്റാനും കഴിയുന്നതാണ് പദ്ധതി. വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നാഴികക്കല്ലായാണ് ഇതിനെ കണക്കാക്കുന്നത്.
അൽഉല ചരിത്രമേഖല വികസന പദ്ധതിക്ക് വലിയ പ്രാധാന്യവും ശ്രദ്ധയുമാണ് കിരീടാവകാശി നൽകുന്നത്. മൂന്ന് പ്രധാന ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം 2023ൽ പൂർത്തിയാകും. അൽഉല റോയൽ കമീഷനാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. പദ്ധതി 2035 പൂർത്തിയാകുന്ന സമയത്ത് 38,000 പുതിയ തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നു. രാജ്യത്തിെൻറ ജി.ഡി.പിയിൽ 120 ബില്യൺ സംഭാവന നൽകാനാകുമെന്നും പ്രതീക്ഷിക്കുന്നു. അൽഉലയിലെ നാഗരികതകളെയും പരിസ്ഥിതി, ഭൂമിശാസ്ത്ര വികസനത്തെയും കുറിച്ചുള്ള വിപുലമായ ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് 'കാലത്തിലൂടെയുള്ള സഞ്ചാരം'പദ്ധതി തയാറാക്കിയത്.
മൂന്നു വർഷത്തോളമെടുത്താണ് പദ്ധതി തയാറാക്കിയത്. ഇതിന് രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ മേൽനോട്ടം വഹിച്ചു. അൽഉലയുടെ പൈതൃകവും പ്രകൃതിയും തുറന്നു കാട്ടുന്നതായിരിക്കും പദ്ധതി. ഇതിനായി അൽഉലയുടെ ഹൃദയഭാഗത്തുനിന്ന് 20 കിലോമീറ്റർ ദൂരത്തിൽ അഞ്ച് കേന്ദ്രങ്ങൾ സ്ഥാപിക്കും. തെക്ക് അൽ ബൽദത്തു ഖദീമയിൽനിന്ന് ആരംഭിച്ച് ദാദൻ ഒയാസിസ്, ജബൽ ഇക്മ ഒയാസിസ്, നബ്തിയൻ ഒയാസിസ് എന്നിവയിലൂടെ കടന്നുപോയി വടക്ക് പുരാതന നഗരമായ ഹജറിൽ അവസാനിക്കുംവിധത്തിലാണ് കേന്ദ്രങ്ങൾ ഒരുക്കുക. പ്രദേശത്തിെൻറ ഭൂമിശാസ്ത്രപരമായ സവിശേഷതകളും സ്വാഭാവവും തുറന്നുകാട്ടുന്നതായിരിക്കും ഒാരോ കേന്ദ്രവും. പ്രദേശത്തിെൻറ പുരാതന ചരിത്രം പര്യവേക്ഷണം ചെയ്യുന്നതിന് വേറിട്ട അനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഒാരോ കേന്ദ്രവും ആസൂത്രണം ചെയ്തത്.
കേന്ദ്രങ്ങൾക്കകത്ത് മ്യൂസിയം, ഗാലറി, ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിവിധ പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടാകും. താമസത്തിനായി 5000 റൂമുകളുമുണ്ടാകും. ഒാരോ കേന്ദ്രവും മറ്റൊന്നിൽനിന്ന് വ്യത്യസ്തമായിരിക്കും. ഹോട്ടൽ, ഇക്കോടൂറിസം റിസോർട്ടുകൾ മുതൽ ആഡംബര ലോഡ്ജുകൾ, മലനിരകളിലെ പാറകളിൽ കൊത്തിയെടുത്ത താഴ്വര ഫാമുകൾ തുടങ്ങിയവയും ഒരുക്കും. വടക്കുപടിഞ്ഞാറൻ അറേബ്യൻ ഉപദ്വീപിലെ പുരാതന മനുഷ്യ നാഗരികതകളെക്കുറിച്ച പഠനത്തിന് അന്താരാഷ്ട്ര കേന്ദ്രവുമുണ്ടാകും. കിങ്ഡംസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള കേന്ദ്രം പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും.
അഞ്ച് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് െട്രയിൻ സർവിസുണ്ടാകും. ട്രെയിൻ സർവിസുകളെ അൽഉല അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കും. പത്ത് ദശലക്ഷം ചെടികളും വ്യക്ഷങ്ങളും നട്ടുപിടിപ്പിച്ച് ഹരിത പ്രദേശം ഒരുക്കും. ഇതോടൊപ്പം പ്രദേശത്ത് മുമ്പുണ്ടായിരുന്നതിനേക്കാൾ 12 മടങ്ങ് ഹരിത പ്രദേശങ്ങൾ വർധിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ സന്ദർശകരുടെ എണ്ണത്തിലുണ്ടായേക്കാവുന്ന വർധന കണക്കിലെടുത്ത് 2035 ഒാടെ 9000ത്തിലധികം ഹോട്ടൽ മുറികളും ഒരുക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.