ഇന്ത്യൻ ഹാജിമാരെ സഹായിക്കാൻ ജിദ്ദ കെ.എം.സി.സിയുടെ ഇലക്ട്രിക് കാർ
text_fieldsജിദ്ദ: വിശുദ്ധ ഹജ്ജ് കർമത്തിന് പുണ്യഭൂമിയിലെത്തുന്ന ഇന്ത്യൻ ഹാജിമാരുടെ സേവനത്തിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ അമേരിക്കൻ നിർമിത ഇലക്ട്രിക് ഗോൾഫ് കാർ വാങ്ങി ഇന്ത്യൻ ഹജ്ജ് മിഷന് കൈമാറി. ഒമ്പത് പേർക്ക് ഒരേ സമയം സഞ്ചരിക്കാനും അവരുടെ ബാഗേജ് വഹിക്കാനും സൗകര്യമുള്ള വാഹനമാണിത്. ഇന്ത്യൻ കോൺസുലേറ്റിെൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹജ്ജ് മിഷനാണ് വാഹനം കൈകാര്യം ചെയ്യുക.
ജിദ്ദ അന്താരാഷ്ട്ര വിമാത്താവളത്തിലെത്തുന്ന ഹാജിമാർ ഹജ്ജ് ടർമിനലിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് പാസ്‌പോർട്ട് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഏറെ ദൂരം നടന്നാണ് മക്കയിലേക്കുള്ള ബസ് സ്റ്റേഷനിൽ എത്തേണ്ടത്.
പ്രായം ചെന്ന ഹാജിമാർക്ക് ഈ നടത്തം പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായിട്ടാണ് കെ.എം.സി.സി വിലപിടിപ്പുള്ള ഈ വാഹനം ഇന്ത്യൻ കോൺസുലേറ്റിന് സംഭാവന ചെയ്തത് എന്ന് സംഘാടകർ അറിയിച്ചു. വിമാനത്താവളത്തിലെ സേവനത്തിന് ശേഷം മിനയിലെ സേവന പ്രവർത്തനങ്ങൾക്കും ഈ വാഹനം ഉപയോഗപെടുത്തും. ആദ്യ ഹജ്ജ് വിമാനം ഇറങ്ങുന്നത് മുതൽ വർഷങ്ങളായി ജിദ്ദ കെ.എം.സി.സി ഹജ്ജ് വളണ്ടിയർമാർ രാപ്പകലില്ലാതെ വിമാനത്താവളത്തിൽ സേവനം ചെയ്തു വരുന്നുണ്ട്.
വിമാനമിറങ്ങുന്ന ഹാജിമാരെ സ്വീകരിച്ച് ഭക്ഷണവും പാനീയങ്ങളും നൽകി ലഗേജുകൾ കണ്ടെത്താനും മക്കയിലേക്കുള്ള ബസിൽ കയറാനും സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഹജ്ജ് മിഷനുമായി സഹകരിച്ച് ചെയ്ത് വരുന്നത്. ഈ വർഷവും കെ.എം.സി.സി ഹജ്ജ് വളണ്ടിയർമാർ മികച്ച സേവനവുമായി കർമരംഗത്തുണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഹജ്ജ് വൈസ് കോൺസൽ സുനിൽ കുമാറിന് വാഹനം കൈമാറി. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സിദ്ദീഖ് കോറോത്ത്, ടി.കെ.കെ ഷാനവാസ്, അൻവർ ചേരങ്കെ, പി.എം.എ ജലീൽ, നാസർ എടവനക്കാട്, ഹനീഫ കൈപമംഗലം, സ്‌കാബ് കാർ ഷോറൂം മാനേജർ ജോയ് ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
