ജിദ്ദയിൽ വ്യാപക പൊടിക്കാറ്റ്; കപ്പൽ ഗതാഗതത്തെ ബാധിച്ചു
text_fieldsജിദ്ദ: ജിദ്ദയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പൊടിക്കാറ്റ് അടിച്ചുവീശാൻ തുടങ്ങിയത്. രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് വരെ മേഖലയിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകുമെന്നും ദൂരക്കാഴ്ച ഒരു കിലോമീറ്ററിൽ താഴെയായിരിക്കുമെന്നും കാലാവസ്ഥ വിഭാഗവും സിവിൽ ഡിഫൻസും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതെലടുത്തിരുന്നു. മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ അവധി നൽകി. ആരോഗ്യ കാര്യാലയം ആശുപത്രികൾക്കും മെഡിക്കൽ കേന്ദ്രങ്ങൾക്കും ജാഗ്രതാ നിർദേശവും കൊടുത്തിരുന്നു. ശക്തമായ കാറ്റും ദൂരക്കാഴ്ച കുറഞ്ഞതും ജിദ്ദ ഇസ്ലാമിക് പോർട്ടിൽ കപ്പലുകളുടെ പോക്കുവരവിനെ ബാധിച്ചു. കാറ്റ് കനത്തതോടെ 11.30 ന് പോർട്ടിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി പോർട്ട് മേധാവി അബ്ദുല്ല അൽസംഇ പറഞ്ഞു.
എന്നാൽ, വ്യോമഗതാഗതത്തെ പൊടിക്കാറ്റ് ബാധിച്ചില്ലെന്ന് ജിദ്ദ വിമാനത്താവള പബ്ലിക് റിലേഷൻ മീഡിയ വിഭാഗം മേധാവി തുർക്കി അൽദീബ് പറഞ്ഞു.
വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരുന്നു. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ട മുൻകരുതലെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. മക്ക, ബഹ്റ, ദഹ്ബാൻ, അസ്ഫാൻ, തുവൽ, ശുൈഅബ എന്നിവടിങ്ങളിലും പൊടിക്കാറ്റുണ്ടായി. ചിലയിടങ്ങളിൽ ദൂരകാഴ്ച 500 മീറ്ററിന് താഴെയെത്തിയതായി മക്ക ഗവർണറേറ്റ് ട്വിറ്ററിൽ വ്യക്തമാക്കി. ജിദ്ദയിൽ പൊടിക്കാറ്റ് ഇന്നും തുടരുമെന്ന് കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി കാലാവസ്ഥ ഗവേഷണ കേന്ദ്രം മേധാവി ഡോ. മൻസൂർ അൽമസ്റൂഇ പറഞ്ഞു. ബുധനാഴ്ചയോടെ മേഖലയുടെ മുഴുവൻ ഭാഗങ്ങളിലും നല്ല കാലാവസ്ഥയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.