ജിദ്ദ മഴക്കെടുതി; നാശനഷ്ട കണക്കെടുപ്പ് ആരംഭിച്ചു
text_fieldsജിദ്ദ: നഗരത്തിൽ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ നാശനഷ്ടം സംഭവിച്ച വസ്തുക്കളുടെ കണക്കെടുപ്പ് നാശനഷ്ട വിലയിരുത്തൽ കമ്മറ്റികൾ ആരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി ഡാറ്റ ശേഖരിക്കാൻ രാജ്യത്തെ ജനസംഖ്യാ സെൻസസിൽ ഉപയോഗിച്ച സംവിധാനത്തിന് സമാനമായ ഇലക്ട്രോണിക് രീതിയാണ് സ്വീകരിക്കുന്നത്.
വിവിധ സർക്കാർ ഏജൻസികൾ ഉൾപ്പെടുന്ന നാശനഷ്ട വിലയിരുത്തൽ കമ്മറ്റിക്ക് മുമ്പിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് ശേഷം കമ്മറ്റി നാശനഷ്ട വിലയിരുത്തൽ നടപടിക്രമങ്ങളിലേക്ക് കടക്കും. രണ്ട് ദിവസങ്ങളിൽ നഗരത്തിലെ അൽ അജ് വീദ് പരിസരങ്ങളിലായിരുന്നു കമ്മറ്റിയുടെ ഡാറ്റ ശേഖരണം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആരംഭിച്ച ശക്തമായ മഴ ഏകദേശം എട്ട് മണിക്കൂറാണ് നീണ്ടുനിന്നത്. ഇതോടെ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളക്കെട്ടും ശക്തമായ ഒഴുക്കും ഉണ്ടായി. നൂറുകണക്കിന് വാഹനങ്ങളാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. നിരവധി ഷോപ്പുകളിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചു.
2009 ൽ ജിദ്ദ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നൽകിയ അതേ നഷ്ടപരിഹാരം തന്നെയായിരിക്കും ഇത്തവണയും നൽകുക എന്ന് നഗരസഭാ അധികൃതർ അറിയിച്ചു. നഗരത്തിൽ മഴവെള്ളം ഒഴുകിപ്പോകുന്നതുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും വിലയിരുത്തലിന് വിധേയമാക്കുമെന്നും ജിദ്ദ നഗരസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.