ജിദ്ദ ദഅ് വാ കോഓഡിനേഷൻ കമ്മിറ്റി തസ്ഫിയ വൈജ്ഞാനിക സംഗമം
text_fieldsജിദ്ദ: കലുഷിതമായ സമകാലിക പരിസരങ്ങളിൽ വിശ്വാസികൾ ദൈവാനുഗ്രഹങ്ങൾക്ക് നന്ദികാണിച്ച് നന്മകൾ കൊയ്തെടുക്കാനുള്ള പരിശ്രമങ്ങളിൽ മുഴുകണമെന്നും യഥാർഥ വിജയത്തിനുള്ള ഏകമാർഗം അതുമാത്രമാണെന്നും പ്രമുഖ പണ്ഡിതൻ ഹംസക്കുട്ടി സലഫി ഉദ്ബോധിപ്പിച്ചു. ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച 'തസ്ഫിയ 2022' വൈജ്ഞാനിക സംഗമത്തിൽ 'ആത്മസംസ്കരണ ചിന്തകൾ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ മറ്റുള്ളവരിലേക്ക് നന്മകൾ പ്രസരിപ്പിക്കുന്ന വിളക്കുമാടങ്ങളാവണം. അതിന് വിശുദ്ധ ഖുർആനും സുന്നത്തും ചര്യയാക്കിയുള്ള ജീവിതക്രമം ചിട്ടപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.സി.സി വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂങ്ങാടൻ അധ്യക്ഷത വഹിച്ചു. ശറഫിയ്യ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിനടുത്ത് അനസ് ബിൻ മാലിക് സെന്ററിൽ നടന്ന പരിപാടിയുടെ ആദ്യ സെഷനിൽ അബ്ദു റഹ്മാൻ അൻസാരി പറപ്പൂർ 'ദുൽഹിജ്ജയിലെ പുണ്യദിനങ്ങൾ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഇസ്ലാമിലെ പരിശുദ്ധ ഹജ്ജ് അടക്കമുള്ള മുഴുവൻ പുണ്യകർമങ്ങളും സംഗമിക്കുന്ന ദുൽഹജ്ജിലെ ആദ്യ പത്ത് ദിനങ്ങൾ ഏറെ ശ്രേഷ്ഠമാണെന്നും അതിന്റെ ഗൗരവം ഉൾക്കൊണ്ട് കർമനിരതരാവാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉണർത്തി. രണ്ടാം സെഷനിൽ ഉമർ കോയ മദീനി 'ഹജ്ജിന്റെ കർമശാസ്ത്രം' എന്ന വിഷയത്തിൽ സംസാരിച്ചു. ശൈഖ് ഫായിസ് അസ്സഹലി സംഗമത്തിന് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് സ്വാഗതവും സെക്രട്ടറി അബ്ദുൽ ജബ്ബാർ വണ്ടൂർ നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.