ഇറാൻ ആക്രമണം ന്യായീകരിക്കാനാവില്ല ഖത്തർ അമീറിനെ പിന്തുണച്ച് സൗദി കിരീടാവകാശി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ തമീം ബിൻ ഹമദ്
ആൽഥാനിയും (ഫയൽ ചിത്രം)
റിയാദ്: ഖത്തറിലെ വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയ സംഭവത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് പൂർണ പിന്തുണ അറിയിച്ചു. സഹോദര രാജ്യമായ ഖത്തറിന് സൗദി അറേബ്യയുടെ പൂർണ പിന്തുണയുണ്ടാകും.
ഖത്തറിനെതിരെ ഇറാൻ ആരംഭിച്ച ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് ന്യായീകരിക്കാനാവില്ല. ഖത്തറിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളിൽ രാജ്യത്തെ സഹോദരങ്ങളെ പിന്തുണക്കാൻ സൗദി അറേബ്യ അതിന്റെ എല്ലാ കഴിവുകളും വിന്യസിച്ചിട്ടുണ്ടെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടാണ് ഖത്തറിലെ അൽ ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കുമേൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇറാന്റെ മിസൈലാക്രമണം. ഖത്തറിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഇത് അസ്വീകാര്യവും ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയുന്നതുമല്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

