ഇഖാമ മൂന്നുമാസത്തിലും പുതുക്കാം: സംവിധാനം പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദിയിലുള്ള വിദേശികളുടെ ഇഖാമ (റെസിഡൻറ് പെർമിറ്റ്) പുതുക്കുന്നതിനുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിലായി. ആഭ്യന്തരമന്ത്രാലയത്തിെൻറ ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനുമായ 'അബ്ഷീറി'ൽ ഇതിനുള്ള ലിങ്ക് നൽകിയിട്ടുണ്ട്. പുതിയ രീതിയനുസരിച്ച് ഇഖാമ മൂന്ന്, ആറ്, ഒമ്പത് എന്നിങ്ങനെ മാസ കണക്കിൽ പുതുക്കാം. തൊഴിലാളിയുടെ സ്പോൺസർഷിപ് മാറുന്നതിനുള്ള അനുമതി പത്രമടക്കം വിവിധ സേവനങ്ങളും അബ്ഷീറിൽ പുതുതായി സജ്ജീകരിച്ചു. സൗദിയിൽ ഓരോ വർഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് നിലവിലെ രീതി. അതായത്, പ്രതിമാസം 800 റിയാൽ എന്ന തോതിൽ ഒരുവർഷത്തേക്ക് 9,600 റിയാൽ ഓരോ തൊഴിലാളിക്കും തൊഴിലുടമ അടക്കണം. ഇതാണിപ്പോൾ തവണകളായി അടക്കാൻ സൗകര്യം ഒരുക്കിയത്. അതായത്, വർക്ക് പെർമിറ്റ് ഫീയും ലെവിയും മൂന്നുമാസത്തേക്കോ ആറുമാസത്തേക്കോ ഒമ്പതുമാസത്തേക്കോ മാത്രമായി അടക്കാം. നൂറു കണക്കിന് ജീവനക്കാരുള്ള വൻകിട കമ്പനികൾക്ക് ഈ തീരുമാനം ഗുണകരമാകും. ഇതിനുള്ള സൗകര്യമാണ് 'അബ്ഷീറി'ൽ വന്നത്.
തൊഴിലാളിയുടെ സ്പോൺസർഷിപ് മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിനുള്ള സമ്മതപത്രവും അബ്ഷീറിൽ ഇപ്പോൾ ലഭ്യമാണ്. 15ന് താഴെ പ്രായമുള്ള കുട്ടികളുടെ പാസ്പോർട്ട് ചേർക്കലും അപ്ഡേറ്റ് ചെയ്യലും പുതിയ സേവനത്തിലുണ്ട്. ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് സ്കൂളുകളിലേക്കുള്ള രജിസ്ട്രേഷൻ എന്നിവക്കും ലിങ്ക് ഒരുക്കിയിട്ടുണ്ട്. ആരോഗ്യവിവരങ്ങളും ഹജ്ജ്-ഉംറ പെർമിറ്റുകളുടെ വിവരങ്ങളും ഇനി അബ്ഷീറിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.