തമിഴ്നാട് സ്വദേശിയുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നു
text_fieldsബുറൈദ: കഴിഞ്ഞ മാസം ഖസീം പ്രവിശ്യയിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഡിസംബർ 26ന് മിദ്നബ് എന്ന സ്ഥലത്തിനടുത്തുെവച്ചാണ് കേസിനാസ്പദമായ സംഭവം. മുരുകേശൻ അണ്ണാമലൈ (49) ആണ് മോഷണത്തിനെത്തിയവരുടെ ആക്രമണത്തിൽ തലക്കടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന യു.പി സ്വദേശിയായ സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പുലർച്ച മൂന്നോടെ ഇവർ ജോലിചെയ്തിരുന്ന ആട് വളർത്തൽ കേന്ദ്രത്തിനടുത്ത താമസസ്ഥലത്ത് എത്തിയ സ്വദേശി പൗരന്മാരായ നാൽവർ സംഘം പുറത്തുനിന്ന് വെടിയുതിർത്തുകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങിവരാൻ ആവശ്യപ്പെട്ടു.
ഇറങ്ങിവരാതായതോടെ ഇവരിലെ രണ്ടുപേർ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന് ആദ്യം വെടിയുതിർക്കുകയും പിന്നീട് ഇരുമ്പ് ദണ്ഡുപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നുവെന്ന് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട യു.പി സ്വദേശി ഇഷാൻ അലി പറഞ്ഞു. തുടർന്ന് ആക്രമിസംഘം 40ഒാളം ആടുകളെയും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുവരുടെയും ൈകയും കാലും ബന്ധിച്ച നിലയിലായിരുന്നതുകൊണ്ട് യഥാസമയം സ്പോൺസറെ വിവരം അറിയിക്കാനായില്ല.
വളരെ പണിപ്പെട്ട് ബന്ധനത്തിൽനിന്ന് മോചിതനായശേഷം വിവരമറിയിക്കുകയും രാവിലെ ആറോടെ സ്പോൺസറും പൊലീസ് വിഭാഗവും സ്ഥലത്തെത്തിയെന്നും ഇഷാൻ അലി പറഞ്ഞു. ആക്രമികളിൽ ഒരാളെ അന്നുതന്നെ പിടികൂടിയിരുന്നു. ബാക്കി മൂന്നു പേരെ പിന്നീട് അറസ്റ്റ് ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും അധികൃതരുടെ അനുമതി ലഭിച്ച ശേഷം വൈകാതെതന്നെ നാട്ടിലെത്തിക്കുമെന്നും ബുറൈദയിലെ സാമൂഹികപ്രവർത്തകൻ സലാം പറാട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.