റിയാദിൽ അന്താരാഷ്ട്ര ഫാൽക്കൺ ലേലം സമാപിച്ചു
text_fieldsറിയാദ് മൽഹമിൽ സമാപിച്ച അന്താരാഷ്ട്ര ഫാൽക്കൺ ലേലം മേളയിൽനിന്ന്
റിയാദ്: സൗദി തലസ്ഥാന നഗരത്തിെൻറ വടക്കുഭാഗമായ മൽഹമിലെ ദേശീയ ഫാൽക്കൺ കേന്ദ്ര ആസ്ഥാനത്ത് നടന്ന അന്താരാഷ്ട ഫാൽക്കൺ ലേലം വൻ വിജയത്തോടെ സമാപിച്ചു. ആഗസ്റ്റ് അഞ്ച് മുതൽ 25 വരെ നീണ്ടുനിന്ന ലേലത്തിൽ 24 രാജ്യങ്ങളിൽ നിന്നുള്ള 90-ലധികം ഉൽപ്പാദന ഫാമുകളാണ് പങ്കെടുത്തത്.
21 ദിവസത്തെ ലേലത്തിലൂടെ 2,200-ലധികം ഫാൽക്കണുകൾ വിറ്റഴിച്ചപ്പോൾ മൊത്തം വിൽപ്പന 3.3 കോടിയിലധികം റിയാലിലെത്തി. ഈ വർഷത്തെ ലേലം റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചതായും വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചതായും ദേശീയ ഫാൽക്കൺ കേന്ദ്രം സി.ഇ.ഒ. തലാൽ ബിൻ അബ്ദുൽ അസീസ് അൽ ശുമൈസി വ്യക്തമാക്കി.
വർഷംതോറും വർധിച്ചുവരുന്ന അന്താരാഷ്ട്ര പങ്കാളിത്തത്തിലും, ഫാമുകൾ, ഉൽപ്പാദന ലൈനുകൾ, പ്രദർശിപ്പിച്ച വൈവിധ്യമാർന്ന ഇനങ്ങൾ എന്നിവയിലും അദ്ദേഹം കേന്ദ്രത്തിെൻറ അഭിമാനം പങ്കുവെച്ചു.
12 രാവുകളിലാണ് ലേലം വിളികൾ നടന്നത്. ദേശീയ-അന്തർദേശീയ ഫാമുകൾ, ഫാൽക്കൺ ഉടമകൾ, വാങ്ങുന്നവർ, ഈ മേഖലയിൽ തൽപ്പരരായ വ്യക്തികൾ എന്നിവരെ ഒരൊറ്റ വിപണിയിൽ അണിനിരത്താൻ ഇതിലൂടെ സാധിച്ചു. വാണിജ്യ കൈമാറ്റവും അനുഭവപരിചയവും വർധിപ്പിക്കാനും, ആഗോള അനുഭവങ്ങൾ മനസിലാക്കാനും, വിപണിയുടെ ആവശ്യകത തിരിച്ചറിഞ്ഞ് പ്രാദേശിക ഉൽപ്പാദകർക്ക് അവസരങ്ങളൊരുക്കാനും ഇത് സഹായകമായി.
‘മിത്‌ലൂത് ജിർ’ ഇനത്തിൽപ്പെട്ട ഒരു ഫാൽക്കൺ 13 ലക്ഷം റിയാലിന് വിറ്റുപോയതാണ് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടപാട്. ഈ സീസണിൽ വിറ്റഴിക്കപ്പെട്ടതിൽ ഏറ്റവും വിലകൂടിയതും, ലേല ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയർന്ന തുക ലഭിച്ചതുമായ ഫാൽക്കണാണിതെന്ന് അൽ ശുമൈസി ചൂണ്ടിക്കാട്ടി.
സൗദി ഭരണനേതൃത്വം ഫാൽക്കൺ വളർത്തലിനും അതിെൻറ ചരിത്രപരമായ പൈതൃക സംരക്ഷണത്തിനും നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ദേശീയ ഫാൽക്കൺ സെൻറർ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദിെൻറ നിരന്തരമായ മേൽനോട്ടവും പിന്തുണയുമാണ് സെൻററിെൻറ പദ്ധതികൾക്ക് കരുത്ത് പകരുന്നതെന്നും, പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ ഇതിെൻറ സാന്നിധ്യം ശക്തിപ്പെടുത്താൻ ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

