മദീനയിൽ പ്രാർത്ഥന നിർഭരമായി ഇന്ത്യൻ തീർത്ഥാടകർ
text_fieldsമദീനയിലെത്തിയ ഇന്ത്യൻ ഹജ്ജ് തീർഥാടകർ
മദീന: ഹജ്ജ് കർമത്തിനായി മദീനയിലെത്തിയ ഇന്ത്യൻ തീർത്ഥാടകർ പ്രവാചക പള്ളിയിൽ (മസ്ജിദുന്നബവി) സന്ദർശനവും പ്രാർത്ഥനകളും തുടരുന്നു. അഞ്ചുനേരത്തെ നമസ്കാരത്തിന് പുറമെ, പ്രവാചകെൻറ ഖബറിടം സന്ദർശിക്കാനും പുണ്യമായ റൗള ശരീഫിൽ പ്രാർത്ഥനകൾ നിർവഹിക്കാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ശനിയാഴ്ച ഇന്ത്യയിൽനിന്ന് ആരംഭിച്ച തീർത്ഥാടകരുടെ വരവ് ഞായറാഴ്ചയും സജീവമായി തുടർന്നു. ആദ്യ ദിനം 10 വിമാനങ്ങളിലായി നാലായിരത്തോളം ഹാജിമാരാണ് പ്രവാചക നഗരിയിൽ എത്തിയത്. ഞായറാഴ്ച ഒമ്പത് വിമാനങ്ങളിലായി 3,600 പേർ കൂടി മദീനയിലെത്തി. തിങ്കളാഴ്ച 12 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുഹാവത്തി, ശ്രീനഗർ, വിജയവാഡ, ജയ്പൂർ എന്നീ ഏഴ് എംബാർക്കേഷൻ പോയിൻറുകളിൽ നിന്നുള്ള ഹാജിമാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
വിമാനത്താവളത്തിൽ എത്തുന്ന തീർത്ഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കുന്നുണ്ട്. ഇവിടെ നിന്നും ഹജ്ജ് സർവീസ് കമ്പനിയുടെ ബസുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിലേക്ക് മാറ്റുന്നത്. തീർത്ഥാടകരുടെ ലഗേജുകൾ പ്രത്യേക ട്രക്കുകൾ വഴി നേരിട്ട് റൂമുകളിൽ എത്തിച്ചു നൽകുന്നു. ഹാജിമാർക്ക് ആവശ്യമായ ‘നുസ്ക്’ കാർഡുകൾ നാട്ടിൽ വെച്ചുതന്നെ വിതരണം ചെയ്തതിനാൽ തുടർ നടപടികൾ വേഗത്തിലാക്കാൻ സാധിക്കുന്നുണ്ട്.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മദീനയിലെ ‘മർക്കസിയ’ ഏരിയയിലാണ് ഇന്ത്യൻ ഹാജിമാർക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഹറമിനോട് ഏറ്റവും അടുത്തുള്ള ഹോട്ടലുകളായതിനാൽ തീർത്ഥാടകർക്ക് വളരെ വേഗത്തിൽ പള്ളിയിലെത്തി പ്രാർത്ഥനകളിൽ പങ്കെടുക്കാം. മദീനയിലെ എട്ടുദിവസത്തെ താമസത്തിനിടെ നഗരത്തിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും. എട്ടുദിവസത്തിന് ശേഷം ബസ് മാർഗം മക്കയിലേക്ക് തിരിക്കുന്ന ഇവർ ഹജ്ജ് പൂർത്തിയാക്കി ജിദ്ദ വഴിയായിരിക്കും നാട്ടിലേക്ക് മടങ്ങുക.
സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലുള്ള തീർത്ഥാടകരുടെ വരവും തുടരുകയാണ്. ജിദ്ദ വഴി എത്തുന്ന വിവിധ സംഘങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി എത്തിയ മലയാളി തീർത്ഥാടകർ ഉംറ നിർവഹിച്ചു. നിലവിൽ മക്കയിലുള്ള ഇവർ ദുൽഖഅദ് അവസാനത്തോടെ മദീന സന്ദർശനത്തിനായി പുറപ്പെടും. ഹജ്ജിന് തൊട്ടുമുമ്പ് മക്കയിൽ തിരിച്ചെത്തുന്ന ഇവർ ജിദ്ദ വിമാനത്താവളം വഴിയാണ് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

