ഇന്ത്യൻ കമ്പനിയായ 'ടോട്ടൽപേ' സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കുന്നു
text_fieldsജിദ്ദ: ഇന്ത്യൻ ഫിൻടെക് കമ്പനിയായ ടോട്ടൽപേ, സൗദി സെൻട്രൽ ബാങ്കിൽ (സാമ) നിന്ന് ഇ-കൊമേഴ്സ് പേയ്‌മെന്റ് ടെക്നിക്കൽ സർവീസ് പ്രൊവൈഡർ ആയി പ്രവർത്തിക്കാനുള്ള ഔദ്യോഗിക അംഗീകാരം നേടി സൗദിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഈ പദവി കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് ടോട്ടൽപേ.
സൗദി അറേബ്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ പേയ്‌മെന്റ് മേഖലയ്ക്ക് കരുത്തുപകരാനും സുരക്ഷിതവും നൂതനവുമായ പേയ്‌മെന്റ് ഗേറ്റ്‌വേ, ഓർക്കസ്ട്രേഷൻ പ്ലാറ്റ്‌ഫോം സേവനങ്ങൾ ബിസിനസുകൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ സുപ്രധാന ചുവടുവെപ്പ്. 2022-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 1500-ലധികം ബിസിനസ് സ്ഥാപനങ്ങൾക്ക് സേവനം നൽകിയ ടോട്ടൽപേ, ഇതിനകം ഒരു ബില്യൺ യു.എസ് ഡോളറിലധികം മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ജി.സി.സി മേഖലയിലെ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുന്നതാണ് ഈ പുതിയ വിപുലീകരണം. സൗദിയിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ഫിൻടെക് മേഖലയുടെയും ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സംഭാവന നൽകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് 'ടോട്ടൽപേ' സഹസ്ഥാപകരും യുവസംരംഭകരുമായ ബാംഗ്ളൂർ സ്വദേശി ആകിഫ് മൊഹ്സിനും മലയാളിയായ റഹീം പട്ടർക്കടവനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച തങ്ങളുടെ ജീവനക്കാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച അവർ, അനുമതി നടപടികളിലുടനീളം മികച്ച മാർഗ്ഗനിർദ്ദേശവും പ്രൊഫഷനലിസവും പുലർത്തിയ സൗദി സെൻട്രൽ ബാങ്കിന് പ്രത്യേക നന്ദിയും രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലകളിലെ തങ്ങളുടെ ദീർഘകാല നിക്ഷേപങ്ങളുടെ ഭാഗമായി സൗദിയിലെ ബാങ്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, വ്യാപാരികൾ എന്നിവരുമായി ചേർന്ന് കൂടുതൽ സുരക്ഷിതവും നൂതനവുമായ പേയ്‌മെന്റ് സംവിധാനങ്ങൾ ഒരുക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

