ഇഗ്നോ കോഴ്സുകൾ സൗദി അറേബ്യയില്‍ കാര്യക്ഷമമാക്കുന്നു
text_fieldsഇ.സി.ജി.എസ് മാനേജിങ് ഡയറക്ടര്‍ റിയാസ് മുല്ല ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ
ജിദ്ദ: കോവിഡ് ദുരന്തത്തിെൻറ പശ്ചാത്തലത്തില്‍ സാധാരണ ക്ലാസ് റൂം രീതിയിലുള്ള വിദ്യാഭ്യാസം തുടരാൻ സാധിക്കാതിരിക്കെ ഇന്ദിര ഗാന്ധി നാഷനൽ യൂനിവേഴ്സിറ്റി (ഇഗ്നോ) കോഴ്സുകൾ സൗദി അറേബ്യയില്‍ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കോഴ്സുകൾക്ക് നേതൃത്വം നല്കുന്ന എജുക്കേഷന്‍ കണ്‍സൽട്ടിങ് ആൻഡ് ഗൈഡന്‍സ് സർവിസസ് (ഇ.സി.ജി.എസ്) മാനേജിങ് ഡയറക്ടര്‍ റിയാസ് മുല്ല അറിയിച്ചു.
ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. 9,000ത്തോളം പേര് കഴിഞ്ഞ ഒരു ദശകത്തിലേറെയായി സൗദി അറേബ്യയില്‍ ഇഗ്നോ സെൻറർ വഴി പഠനം പൂര്‍ത്തിയാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ വിഷയങ്ങളില്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ക്ക് പുറമെ ഡിപ്ലോമ കോഴ്സുകളും ഇന്ത്യന്‍ വിദ്യാർഥികള്‍ക്കായി ഇഗ്നോ നടത്തുന്നുണ്ട്. പുതുതായി സൗദിയിലെ ഒന്ന് മുതൽ 12 വരെ സി.ബി.എസ്.ഇ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ചുരുങ്ങിയ ഫീസില്‍ ട്യൂഷന് സംവിധാനം ആരംഭിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വർഷത്തിൽ 1,500 റിയാലും വാറ്റുമാണ് ഇതിന് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
ഇഗ്നോയുടെ സൗദി ചാപ്റ്റര്‍ മുഖാന്തരം പരീക്ഷ എഴുതിയ പല വിദ്യാർഥികള്‍ക്കും റാങ്ക് നേടാൻ സാധിച്ചത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, യു.എ.ഇ, മലേഷ്യ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ സര്‍വകലാശാലകളുടെയും കോളജുകളുടെയും സൗദിയിലെ ഔദ്യോഗിക ഏജൻസിയാണ് ഇ.സി.ജി.എസ്. ഇന്ത്യയിലെ പി.സി.ടി.ഐ എന്ന സ്ഥാപനത്തിെൻറ സഹായത്തോടെ ഓണ്‍ലൈന്‍ പഠനം പരിചയപ്പെടുത്തുന്നതിനും ഇ-ലേണിങ് മാധ്യമത്തിലൂടെ വിദ്യാർഥികളെ പിന്തുണക്കുന്നതിനും ഇ.സി.ജി.എസ് മുന്നോട്ടു വന്നിട്ടുണ്ട്.
ഇഗ്നോ ഇൻറർനാഷനൽ വിഭാഗം ഡയറക്ടർ പ്രഫ. ബി.ബി. ഖന്ന, പി.സി.ടി.ഐ മാനേജിങ് ഡയറക്ടർ മേജർ ശുശീൽ ഗോയൽ, പി.സി.ടി.ഐ വൈസ് പ്രസിഡൻറ് ഡോ. റിത്തു കൗശൽ, പി.സി.ടി.ഐ ജനറൽ മാനേജർ ദേവേന്ദർ കുമാർ എന്നിവർ ഓൺലൈൻ വഴി ഇന്ത്യയിൽ നിന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യൻ സർക്കാറിെൻറ എല്ലാവിധ പിന്തുണയും അംഗീകാരവും ഇഗ്നോ വിദൂര വിദ്യാഭ്യാസ പദ്ധതിക്കുണ്ടെന്ന് അവര്‍ അറിയിച്ചു.