‘വ്രതശുദ്ധിയിലൂടെയുള്ള പ്രവർത്തനങ്ങൾ സാമൂഹിക ശാക്തീകരണത്തിന് വഴിയൊരുക്കും’
text_fieldsജിദ്ദ കേരള പൗരാവലി ഒരുക്കിയ കമ്മ്യൂണിറ്റി ഇഫ്താർ സംഗമത്തിൽ ശരീഫ് അറയ്ക്കൽ സംസാരിക്കുന്നു
ജിദ്ദ: വ്രതശുദ്ധിയുടെ ഉന്നതമായ ആത്മീയചൈതന്യം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ശാക്തീകരണത്തിന് വഴിയൊരുക്കണമെന്ന സന്ദേശവുമായി ജിദ്ദ കേരള പൗരാവലി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുക്കുന്ന ആത്മസംസ്‌കരണം ജീവിതത്തിൽ ഉടനീളം നിലനിർത്തുമ്പോഴാണ് നോമ്പ് സാർഥകമാകുന്നതെന്നും, ഈ തിരുത്തലിനുള്ള വലിയൊരു സന്ദേശമാണ് വിശുദ്ധ മാസം നൽകുന്നതെന്നും ചടങ്ങിൽ റമദാൻ സന്ദേശം നൽകിയ ചെയർമാൻ കബീർ കൊണ്ടോട്ടി പറഞ്ഞു.
കരുതലിന്റെയും ചേർത്തുപിടിക്കലിന്റെയും കരുത്താണ് കേരള പൗരാവലിയെ പ്രസക്തമാക്കുന്നത്. ഗൾഫിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം പ്രവാസികൾ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രതിസന്ധികൾ എത്രയും വേഗം അവസാനിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രവാസികളുടെ വൻ പങ്കാളിത്തം കൊണ്ട് സംഗമം ശ്രദ്ധേയമായി. ജാതിമതഭേദമന്യേ മലയാളികളുടെ വലിയൊരു സംഗമവേദിയായി മാറിയ ഇഫ്താർ വിരുന്നിൽ പൗരാവലി പ്രതിനിധി സഭാംഗങ്ങൾ, മത-സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, ബിസിനസ് പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഒത്തുചേർന്നു.
ഇഫ്താറിൽ സംബന്ധിച്ചവർ
അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ശരീഫ് അറയ്ക്കൽ നന്ദിയും പറഞ്ഞു. റാഫി ബീമാപ്പള്ളി ആയിരുന്നു അവതാരകൻ.
മികച്ച സംഘാടനം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധേയമായ ഇഫ്താർ സംഗമത്തിന് വീരാൻകുട്ടി കോയസ്സൻ, ജലീൽ കണ്ണമംഗലം, സി.എച്ച് ബഷീർ, സലാഹ് കാരാടൻ, നസീർ വാവക്കുഞ്ഞു, അലി തേക്കുതോട്, ഉണ്ണി തെക്കേടത്ത്, നൗഷാദ് ചാത്തല്ലൂർ, ഖാദർ ആലുവ, നവാസ് തങ്ങൾ, സമീർ നദ്‌വി, വേണുഗോപാൽ അന്തിക്കാട്, മിർസ ശരീഫ്, സുവിജ സത്യൻ, സോഫിയ സുനിൽ, റെമി ഹരീഷ്, സിമിമോൾ അബ്ദുൽ ഖാദർ, കുബ്ര ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറിയ ചടങ്ങിന് സ്വാദിഷ്ടമായ ഭക്ഷണം മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

