ആദ്യ രണ്ടാഴ്ചയിൽ 9.8 കോടി റിയാലിന്‍റെ വൻ വിൽപ്പന; ഒഴുകിയെത്തി ജനലക്ഷങ്ങൾ
text_fieldsബുറൈദ: ലോകപ്രശസ്തമായ ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ കർണിവലിൽ ആഗസ്റ്റ് മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളിൽ 9.8 കോടി റിയാലിലധികം മൂല്യമുള്ള വിൽപ്പന രേഖപ്പെടുത്തി. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് സംഘടിപ്പിക്കുന്ന മേളയുടെ തുടക്കത്തിൽ തന്നെ വൻ സാമ്പത്തിക ഇടപാടുകളാണ് നടക്കുന്നത്.
അൽ ഖസീം മേഖലയിലെ കൃഷിയിടങ്ങളിൽനിന്നുള്ള ഈന്തപ്പഴ ശേഖരവുമായി എത്തിയ 12,377 വാഹനങ്ങളിലായി 80 ലക്ഷത്തിലധികം കിലോഗ്രാം തൂക്കം വരുന്ന 21 ലക്ഷത്തിലേറെ പാക്കറ്റ് ഈന്തപ്പഴങ്ങളാണ് ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിറ്റഴിഞ്ഞത്.
വിപണന നടപടികൾ സുഗമമാക്കുന്നതിനായി 500-ലധികം വിപണനക്കാരാണ് മേളയിൽ സജീവമായി രംഗത്തുള്ളത്. ഉൽപ്പന്നങ്ങളുടെ സവിശേഷതകളും ഗുണനിലവാരവും ഇവർ ഉപഭോക്താക്കൾക്ക് വിശദീകരിച്ചു നൽകുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും വ്യാപാരത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി 27 പ്രത്യേക ട്രാക്കുകളിലൂടെയാണ് വാഹനങ്ങളുടെ വരവും ഈന്തപ്പഴങ്ങളുടെ ലേല പ്രദർശനവും ക്രമീകരിച്ചിരിക്കുന്നത്.
ലേല നടപടികൾ കാര്യക്ഷമമായി നിയന്ത്രിക്കാൻ എട്ട് പ്രഫഷനൽ ലേലക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലേലം തുടങ്ങുന്നതിന് മുൻപ് ഓരോ ഇനം ഈന്തപ്പഴത്തിെൻറയും മേന്മ പരസ്യമായി വിശദീകരിച്ച ശേഷം, ഉപഭോക്താക്കൾ തമ്മിലുള്ള ലേലവിളിയിലൂടെ ഉയർന്ന തുക ഉറപ്പിച്ചാണ് വിൽപ്പന നടത്തുന്നത്. വിപണിയിലെ വിലവ്യതിയാനങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ആളുകളെ ആകർഷിക്കാനും മികവുള്ളവരാണ് ഇവർ.
75 ദിവസം നീണ്ടുനിൽക്കുന്ന ഈ കാർഷികമേളയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും വൻതോതിൽ വ്യാപാരികളും കർഷകരും ഈന്തപ്പഴ പ്രേമികളും എത്തുന്നുണ്ട്. ഖസീം മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കും കാർഷിക മേഖലയ്ക്കും ഉണർവേകുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മേള ഒക്ടോബർ പകുതിയോടെയായിരിക്കും സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

