ചരിത്രം വഴികാട്ടി: 'സുരക്ഷിത ഹജ്ജ്' യാഥാർഥ്യമായി
text_fieldsദമ്മാം: സമാനതകളില്ലാത്ത ആസൂത്രിത വൈദഗ്ധ്യത്തിെൻറ ഉദാഹരണമായി ഇത്തവണത്തെ ഹജ്ജ് ചടങ്ങുകൾ അവസാനിക്കുകയാണ്. പകർച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള സൗദി അറേബ്യയുടെ മികവ് പെട്ടെന്നൊരു ദിവസം രൂപപ്പെട്ടതല്ലെന്ന് ചരിത്രം പറയുന്നു. കാലത്തിെൻറ പഴയതാളുകളിലും പകർച്ചവ്യാധികളാൽ തീർഥാടകരുടെ എണ്ണം ചുരുക്കി നടത്തേണ്ടിവന്ന ഹജ്ജുകളുടെ ചരിത്രമുണ്ട്. മക്കയിൽ ചരിത്രം രേഖപ്പെടുത്തിയ ആദ്യ പകർച്ച വ്യാധികളിലൊന്നിനെ കുറിച്ച് പറയുന്നത് പണ്ഡിതനും ചരിത്രകാരനുമായ ഇബ്നു കദീറിെൻറ 'അൽ-ബിദയ വാ-നിഹയ' (ആരംഭവും അവസാനവും) എന്ന പുസ്തകത്തിലാണ്. ഈ വ്യാധി അന്ന് തീർഥാടനത്തിനെത്തിയ ഏറക്കുറെപ്പേരുടെയും ഒട്ടകങ്ങളുടേയും ജീവൻ അപഹരിച്ചു.
ഈ രോഗം ലോകമാകമാനം ബാധിച്ചതോടെ പിന്നീടുള്ള വർഷങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെട്ടിരുന്നു. കപ്പലിലും ഒട്ടകപ്പുറത്തും കാൽനടയായുമൊക്കെയായിരുന്നു അക്കാലത്ത് തീർഥാടകർ ലോകത്തിെൻറ നാനാഭാഗത്തുനിന്ന് മക്കയിൽ എത്തിയിരുന്നത്. 19ാം നൂറ്റാണ്ടിൽ ആഗോളതലത്തിൽ ഗതാഗത രംഗത്തുണ്ടായ പുരോഗതിയാണ് ഹജ്ജിലെ തീർഥാടകരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാക്കിയത്.
എന്നാൽ ഇത് വ്യാധികൾ എളുപ്പത്തിൽ പകരുന്നതിനും ഇടയാക്കി. തടയാനുള്ള മാർഗങ്ങൾ വിഫലമായി. ഇന്ത്യൻ തീർഥാടകരിലൂടെ പകർന്ന കോളറ ലോകമാകമാനം വ്യാപിച്ചു. ആഗോള ആയുർൈദർഘ്യം കേവലം 29 വയസ്സായി ചുരുങ്ങുന്നതിലേക്ക് കാര്യങ്ങൾ എത്തി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഇൗ മഹാമാരി അപഹരിച്ചത്. ഓട്ടോമൻ സാമ്രാജ്യകാലത്ത് ഈജിപ്തിൽ പടർന്ന പകർച്ചവ്യാധി ലോകത്ത് വ്യാപിക്കാനും തീർഥാടനം കാരണമായി.
േപ്ലഗും കോളറയും ഇസ്ലാമിക തീർഥാടന പാതകളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. സൂയസ് കനാൽ തുറന്നതോടെ കപ്പലുകളിലൂടെയും ട്രെയിൻ മാർഗവും എത്തുന്ന തീർഥാടകരിലൂടെ പകർച്ച വ്യാധികൾ അതിവേഗം മക്കയിൽ എത്താൻ തുടങ്ങി. ഇതോടെയാണ് ആദ്യ ക്വാറൻറീൻ നിയമം സൗദി സർക്കാർ നടപ്പാക്കിയത്. പുറത്തുനിന്ന് വരുന്നവർ ചെങ്കടലിലോ കനാലിലോ 15 ദിവസം കപ്പലിൽ തന്നെ കഴിയണം. ശേഷം രോഗമില്ലെന്ന ആരോഗ്യ വിദഗ്ധരുടെ അംഗീകാരപത്രം ഉണ്ടെങ്കിൽ മാത്രമേ കരയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. 1821ൽ കോളറ അറേബ്യൻ ഉപദ്വീപിൽ പ്രത്യക്ഷപ്പെട്ടെങ്കിലും 1831വരെ 10 വർഷക്കാലം അതിനെ മക്കയിൽ എത്തിക്കാതെ പ്രതിരോധിച്ച് നിർത്താൻ ഭരണകൂടത്തിന് കഴിഞ്ഞു.
ഇന്ത്യൻ പകർച്ചവ്യാധി എന്നാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. പിന്നീട് മക്കയിലേക്ക് പടർന്നുപിടിച്ച മഹാമാരി ഞെട്ടിക്കുന്ന വേഗത്തിൽ ആയിരക്കണക്കിന് തീർഥാടകരുടെ ജീവൻ കവർന്നു. തുടർന്ന് അതിർത്തിയോട് ചേർന്നുള്ള സ്ഥലങ്ങളിലും വിശുദ്ധ ദേവാലയങ്ങൾക്കടുത്തുള്ള നഗരങ്ങളിലും ആളുകൾക്ക് ക്വാറൻറീൻ സംവിധാനം ഒരുക്കി. 1895ൽ മക്കയിൽ ആരോഗ്യ ഡയറക്ടറേറ്റ് ആരംഭിച്ചു. 1950കളുടെ തുടക്കത്തിൽ, ജിദ്ദ നഗരത്തിന് പുറത്ത് തീർഥാടകർക്കായി ഒരു ക്വാറൻറീൻ കേന്ദ്രം പണിതു. പിന്നീട് കിങ് അബ്ദുൽ അസീസ് ആശുപത്രിയായി മാറിയത് ഈ കേന്ദ്രമാണ്.
1865 മുതൽ കോളറ കവർന്ന പതിനായിരക്കണക്കിന് ജീവനുകളിൽനിന്നാണ് പകർച്ചവ്യാധിയെ നേരിടാനുള്ള അനുഭവസമ്പത്ത് സൗദിയുടെ മുന്നിലെത്തുന്നത്. ഹജ്ജിനും ഉംറക്കുമായി ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നെത്തുന്ന തീർഥാടകരെ പരിചരിച്ച് പകർച്ചവ്യാധികളെ നേരിടാനുള്ള പാഠങ്ങളിൽ സൗദി സ്വയം കരുത്താർജ്ജിക്കുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും രോഗങ്ങൾ നിയന്ത്രിക്കുന്നതിലും കാര്യമായ പരിചയമുള്ള ആധുനിക സൗദി അധികാരികൾക്ക് കോവിഡിനെ പ്രതിരോധിച്ച് നിർത്തിയ ഹജ്ജ് ഒരുക്കാനും സാധിച്ചത് ഇതിലൂടെയാണ് എന്ന് ലോകമെങ്ങുമുള്ള വിദഗ്ധർ വിലയിരുത്തുന്നു.
ചികിത്സയേക്കാൾ നല്ലതാണ് പ്രതിരോധം എന്ന പാഠമനുസരിച്ചാണ് അധികൃതർ ഇത്തവണത്തെ ഹജ്ജ് സ്വദേശികളും വിദേശികളുമായ രാജ്യത്തിനകത്തുള്ള തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. 2002 മുതൽ ഹജ്ജ്, ഉംറ സമയത്ത് സൗദി അറേബ്യ രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. ഹജ്ജ് സംബന്ധമായ രോഗങ്ങളൊന്നും അതിനുശേഷം റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിലെ കോവിഡ് പ്രതിസന്ധിക്ക് മുമ്പ് അവസാനമായി അന്താരാഷ്ട്ര തീർഥാടകർ എത്തിയ 2019ലെ ഹജ്ജ് കാലത്ത് സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ പൊതുജനാരോഗ്യ പരിഗണനാ റിപ്പോർട്ട് പ്രകാരം ഹജ്ജ് കർമങ്ങൾ നടക്കുന്ന മേഖലയിലെ എല്ലാവർക്കും മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി. ചില രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് പോളിയോ, മഞ്ഞപ്പിത്ത വാക്സിനുകളും നിർബന്ധമാക്കി. ഡെങ്കിപ്പനി, പോളിയോ, ശ്വാസകോശത്തിലെ ക്ഷയം, എബോള, ലസ്സ പനി, ഹെമറാജിക് പനി, അഞ്ചാംപനി, സിക വൈറസ്, രക്തത്തിലൂടെ പകരുന്ന വൈറസുകൾ, ഭക്ഷണ-ജലജന്യരോഗങ്ങൾ തുടങ്ങിയവയുടെ പകർച്ച ഇതിലൂടെ പ്രതിരോധിക്കാൻ സാധിച്ചു.
ലോകമെമ്പാടുമായി ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത്, 2020 മുതൽ കോവിഡ് പടർന്നുപിടിച്ചതോടെ ഡസൻ കണക്കിന് തൊഴിലാളികൾ മക്കയിലെ മസ്ജിദുൽ ഹറാമിെൻറ നിലകൾ അണുമുക്തമാക്കാൻ തുടങ്ങി. രാജ്യത്തേക്കുള്ള തീർഥാടകരുടെ പ്രവേശനം താൽക്കാലികമായി നിർത്താനും സൗദി അറേബ്യ തീരുമാനിച്ചു. ഉംറയും ഹജ്ജും നിർവഹിക്കുന്നതിന് ആരോഗ്യ നടപടികൾ നടപ്പാക്കിയത് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രശംസക്കും കാരണമായി.
സൗദിയിൽ വാക്സിൻ വിതരണം അവസാന ഘട്ടത്തിലാണ്. തുടർന്ന് കന്നുകാലികൾക്കിടയിലെ വാക്സിനേഷൻ കൂടി പൂർത്തിയാക്കുന്നതോടെ പഴയ ആരോഗ്യകരമായ സ്ഥിതിലേക്ക് സൗദി തിരിച്ചെത്തും. 'തീർച്ചയായും ഈ കാലവും കടന്നുപോകും. പിന്നെ ഞങ്ങൾ കൗതുകത്തോടെ ഈ ചരിത്രത്തെ തിരിഞ്ഞുനോക്കും.' ഹജ്ജ് ആരോഗ്യ നിയന്ത്രണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കിങ് ഫഹദ് ആശുപത്രിയിലെ കൺസൾട്ടൻറായ ഡോ. വെയിൽ ബജ്ഹ്മൂൺ പറയുന്നു.
സേവനം ചെയ്യാനാകാത്ത നൊമ്പരവുമായി ഹജ്ജ് വളൻറിയർമാർ
സുലൈമാൻ വിഴിഞ്ഞം
റിയാദ്: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന ഹാജിമാർക്ക് സേവനം ചെയ്യാനാകാത്ത നൊമ്പരത്തിൽ ഹജ്ജ് വളൻറിയർമാർ. കോവിഡ് മഹാമാരിമൂലം രണ്ട് വർഷമായി ദൈവമാർഗത്തിൽ തീർഥാടകരെ സേവിക്കാൻ അവസരം ലഭിക്കാത്തതിൽ നൊമ്പരപ്പെടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള സന്നദ്ധസേവകർ. ഹജ്ജിനെത്തുന്ന അല്ലാഹുവിെൻറ അതിഥികൾക്ക് വർഷങ്ങളായി സേവനംചെയ്യുന്നതിൽ മുൻനിരയിലായിരുന്നു വളൻറിയർമാർ. മുൻകാലങ്ങളിൽ ഹാജിമാരുടെ ആദ്യവിമാനം ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങുന്നത് മുതൽ അവസാനഹാജിയും മടങ്ങുന്നതുവരെ സേവനത്തിൽ മുഴുകുകയായിരുന്നു ഇവർ.
മലയാളികളുൾപ്പെടെ ആയിരക്കണക്കിന് വളൻറിയർമാരാണ് രംഗത്തിറങ്ങിയിരുന്നത്. എന്നാൽ, കോവിഡിെൻറ പശ്ചാത്തലത്തിൽ ഹജ്ജിൽ വന്ന നിയന്ത്രണങ്ങൾ ഹാജിമാരെ പോലെ വളൻറിയർമാരെയും പരിധിക്ക് പുറത്താക്കി. തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോൾ വളൻറിയർമാരുടെ സേവനം ആവശ്യമില്ലാതെ വന്നു. സ്വദേശികളും വിദേശികളുമായ സൗദിയിലുള്ള ആഭ്യന്തരഹാജിമാരെ ഉൾപ്പെടുത്തിയാണ് രണ്ടുവർഷമായി ഹജ്ജ് നടത്തുന്നത്. ഇതുകാരണം ഹജ്ജിൽ സേവനം ചെയ്യാനുള്ള സുവർണാവസരം നഷ്ടമായ ദുഃഖത്തിലാണ് വളൻറിയർമാർ. ഹാജിമാർക്കിടയിൽ സേവനത്തിനായി ഓടിനടക്കുന്ന ദിനങ്ങൾ റൂമുകളിൽ കഴിച്ചുകൂട്ടേണ്ടിവരുന്നു ഈ സേവകന്മാർക്ക്. നിരവധി മലയാളി സംഘടനകളാണ് ഈ മേഖലയിൽ മുമ്പ് സേവനത്തിനിറങ്ങിയിരുന്നത്.
തനിമ, കെ.എം.സി.സി, ഫ്രറ്റേണിറ്റി, സോഷ്യൽ ഫോറം, ഐ.സി.എഫ്, ഇസ്ലാഹി സെൻറർ തുടങ്ങിയ സംഘടനകളുടെ ആയിരക്കണക്കിന് സേവകരാണ് ദിവസങ്ങളോളം ദൈവപ്രീതിക്കായി അതിഥികളെ സേവിക്കാൻ പുണ്യഭൂമിയിൽ ഇറങ്ങിയിരുന്നത്. ഹാജിമാർക്ക് ഭക്ഷണം, യാത്രാസഹായങ്ങൾ, ആശുപത്രി സേവനങ്ങൾ, പ്രാഥമിക ആതുര ശുശ്രുഷ, ഹജ്ജ് കർമത്തിെൻറ ഭാഗമായ ജംറകളിലെ കല്ലേറിന് കൊണ്ടുപോകൽ, വഴിതെറ്റുന്ന ഹാജിമാരെ തമ്പുകളിൽ തിരിച്ചെത്തിക്കൽ തുടങ്ങിയ സേവനങ്ങൾ ചെയ്തുകൊടുത്തിരുന്നത് വളൻറിയർമാർ ആയിരുന്നു. അറഫാ ദിനത്തിന് ശേഷമുള്ള പ്രധാന ഹജ്ജ് കർമങ്ങളിൽ ഹാജിമാർക്ക് സേവനത്തിെൻറ തണലായി മാറിയിരുന്നു വളൻറിയർമാർ. 25 ലക്ഷം തീർഥാടകർ പങ്കെടുത്തിരുന്ന ഹജ്ജിന് ഇക്കുറി 60,000 പേർ മാത്രമാണ് അനുവദിക്കപ്പെട്ടത്. വരും വർഷങ്ങളിലെങ്കിലും കോവിഡിെൻറ പിടിയിൽനിന്ന് അകന്ന് പഴയരൂപത്തിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഹജ്ജിനായും സേവനത്തിനായും പ്രാർഥനയിലും കാത്തിരിപ്പിലുമാണ് വളൻറിയർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.