സൗദിയിൽ കനത്ത മഴ; ഹാഇലിൽ വെള്ളക്കെട്ടിൽ ഒരു കുട്ടി മുങ്ങിമരിച്ചു
text_fieldsയാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും. ഹാഇൽ മേഖലയിൽ മഴ മൂലമുണ്ടായ വെള്ളക്കെട്ടിൽ ഒരു കുട്ടി മുങ്ങി മരിച്ചു. താഴ്വരയിലെ ചതുപ്പിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ പെട്ടുപോയ കുട്ടിയെ സിവിൽ ഡിഫൻസിെൻറ പ്രയത്നഫലമായി പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഹെഫ്‌ന താഴ്വരയിലെ വെള്ളക്കെട്ടിൽപെട്ട വാഹനത്തിൽ കുടുങ്ങിപ്പോയ നാലുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ മഴ പെയ്യാൻ ആരംഭിച്ചിരുന്നു. എങ്കിലും ചില ഭാഗങ്ങളിൽ മാത്രമേ കനത്ത തോതിലായുള്ളൂ. മഴയോടൊപ്പം ആലിപ്പഴ വർഷവും കാറ്റുവീശലുമുണ്ടായതായും റിപ്പോർട്ടുണ്ട്. മക്ക, മദീന, അൽ-ഖസീം, ഹാഫർ അൽ-ബാത്വിൻ, റഫ്ഹ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ പെയ്തു.
തിങ്കളാഴ്ച വരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. തബൂക്ക് നഗരത്തിൽ മഴ തുടരുന്നതിനാൽ ഹസം ഗ്രാമ പ്രദേശത്തിന് 10 കിലോമീറ്റർ പരിധിയിൽ വെള്ളമൊഴുക്കിന് സാധ്യതയുണ്ടെന്നും അവിടുത്തെ റോഡുകളിലൂടെ ഗതാഗതം നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും റോഡ് സുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരുവുകളിലും തോടുകളുടെ ഓരങ്ങളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത കാണിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.