കെട്ടിടങ്ങളുടെ രൂപഭംഗി വികൃതമാക്കിയാൽ വൻ പിഴ, നിയമം പ്രാബല്യത്തിൽ
text_fieldsറിയാദ്: രാജ്യത്തെ കെട്ടിടങ്ങളുടെ രൂപഭംഗി വികൃതമാക്കിയാൽ പിഴ ചുമത്തുന്ന നിയമം പ്രാബല്യത്തിലായി. കെട്ടിടങ്ങളിൽ നിയമവിരുദ്ധമായി നിർമിച്ച ഭാഗങ്ങൾക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനുമുള്ള പിഴശിക്ഷയാണ് ഞായറാഴ്ച മുതൽ നടപ്പായത്. താമസ വാണിജ്യ കെട്ടിടങ്ങളുടെ ഭംഗികെടുത്തുന്ന എന്തും നിയമലംഘനമായി പരിഗണിക്കും. ബിൽഡിങ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നിയമത്തിന്റെ ചുവടുപിടിച്ചാണിത്. സൗദി മുനിസിപ്പൽ ഗ്രാമ ഭവനകാര്യ മന്ത്രാലയം നിർദേശിച്ച ബിൽഡിങ് കംപ്ലയൻസ് സർട്ടിഫിക്കറ്റും ഇതോടെ നിർബന്ധമായി.
സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സാവകാശം ഞായറാഴ്ചയോടെ അവസാനിച്ചിരുന്നു. കെട്ടിടങ്ങളില്‍ അനധികൃതമായി നിർമാണ പ്രവൃത്തികള്‍ നടത്തിയിട്ടില്ലെന്നും ചട്ടംലഘിച്ചുള്ള രൂപമാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടില്ലെന്നും തെളിയിക്കുന്നതാണ് സർട്ടിഫിക്കറ്റ്. നഗരങ്ങളിലെ ഭൂപ്രകൃതിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക, നഗരത്തിന്റെ രൂപഭംഗിയും നാഗരികതയും നിലനിർത്തുക, ആരോഗ്യകരവും ശുചിത്വവുമുള്ള സുസ്ഥിര നഗരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ച നിയമമാണ് പ്രാബല്യത്തിലായത്. മന്ത്രാലയം നിർദേശിച്ച 19 നിയമ ലംഘനങ്ങളില്‍ നിന്നും കെട്ടിടങ്ങള്‍ മുക്തമായിരിക്കണം. പ്രധാന റോഡിന് അഭിമുഖമായി കാണുന്ന വിധത്തിൽ കെട്ടിടങ്ങളില്‍ എയർകണ്ടീഷണറുകള്‍ സ്ഥാപിക്കുക, ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാനുള്ള സൗകര്യമില്ലാതിരിക്കുക, പാർക്കിങ് ഉപയോഗത്തില്‍ മാറ്റം വരുത്തല്‍ തുടങ്ങിയവ നിയമലംഘനങ്ങളില്‍ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

