സൗദിയിൽ ഉഷ്ണതരംഗത്തിന് തുടക്കം; മുൻകരുതൽ പാലിക്കാൻ നിർദ്ദേശം
text_fieldsറിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഉഷ്ണതരംഗ ഘട്ടമായ ‘ജംറതുൽ ഖൈദ്’ ഇന്ന് (വ്യാഴാഴ്ച) മുതൽ ആരംഭിച്ചു. വരും ആഴ്ചകളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനില വാർഷിക ശരാശരിയുടെ പരമാവധി പരിധിയിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.
സാധാരണയായി ജൂലൈ പകുതി മുതൽ ആഗസ്റ്റ് ആദ്യവാരം വരെയാണ് ഈ കഠിനമായ വേനൽക്കാല ഘട്ടം നീണ്ടുനിൽക്കുന്നത്. വേനൽക്കാലത്തെ നാലാമത്തെ നക്ഷത്രസമൂഹ ഘട്ടമായ ‘അൽ ഹനാഹി’െൻറ പ്രവേശനത്തോടെയാണ് ജംറതുൽ ഖൈദിെൻറ യഥാർത്ഥ തുടക്കമെന്ന് ‘ആഫാഖ്’ അസ്ട്രോണമിക്കൽ സയൻസ് സൊസൈറ്റി അംഗം ബർജാസ് അൽ ഫുലൈഹ് വ്യക്തമാക്കി. 13 ദിവസമാണ് ഈ ഘട്ടത്തിെൻറ ദൈർഘ്യം.
കടുത്ത ചൂട് കാരണം ഈത്തപ്പഴങ്ങൾ വേഗത്തിൽ പഴുത്തു പാകമാകാൻ സഹായിക്കുന്നതിനാൽ പ്രാദേശികമായി ഈ കാലയളവിനെ ‘ത്വബാഖ് അൽ തമർ’ (ഈത്തപ്പഴം പാകം ചെയ്യുന്ന സമയം) എന്നും വിളിക്കാറുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ ചൂടുകാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, പ്രത്യേകിച്ച് തീരദേശ മേഖലകളിൽ താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിെൻറ അളവ് ഗണ്യമായി വർദ്ധിക്കുമെന്നും അൽ ഫുലൈഹ് ചൂണ്ടിക്കാട്ടി.
കടുത്ത ഉഷ്ണതരംഗത്തിെൻറ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ കൃത്യമായ ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും, കടുത്ത തളർച്ച, സൂര്യഘാതം (ഹീറ്റ് സ്ട്രോക്ക്) എന്നിവയിൽ നിന്ന് രക്ഷനേടാൻ ധാരാളമായി വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

