പെരുന്നാളാഘോഷം; സറു മരുഭൂമിയിൽ അവാംല ഗോത്രവർഗക്കാരുടെ സ്നേഹസംഗമം
text_fieldsസറു മരുഭൂമിയിൽ അവാംല ഗോത്രവർഗക്കാരുടെ സ്നേഹസംഗമം
തബൂക്ക്: സൗഹൃദത്തിെൻറയും കുടുംബബന്ധങ്ങളുടെയും ആഴം വിളിച്ചോതിക്കൊണ്ട്, തബൂക്ക് മേഖലയിലെ സറു മരുഭൂമിയിൽ ഈ ഈദ് ദിനത്തിലും അവാംല ഗോത്രവർഗക്കാർ ഒത്തുചേർന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടായി മുടങ്ങാതെ തുടരുന്ന ഈ ഒത്തുചേരൽ, ഈദുൽ ഫിത്വർ ദിനത്തിലും സജീവമായി. നഗരങ്ങളിലേക്കും വിവിധ ഗ്രാമങ്ങളിലേക്കും ചിതറിപ്പോയ കുടുംബാംഗങ്ങൾ പൈതൃകവും സ്നേഹവും പങ്കുവെക്കാൻ ഒരേയിടത്ത് എത്തുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമായത്.
പഴമക്കാരുടെ ആചാരങ്ങൾ നിലനിർത്തുന്നതിനും കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനുമാണ് ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നതെന്ന് പ്രമുഖർ സാക്ഷ്യപ്പെടുത്തുന്നു. ഈദ് നുവൈജ അൽ അതവി: ‘ഓരോ വർഷവും ഞങ്ങൾ ഈ നിശ്ചിത സ്ഥലത്ത് ഒത്തുകൂടുന്നു. ആളുകൾ പല നഗരങ്ങളിലായി ചിതറിക്കിടക്കുമ്പോഴും, ഈ ദിവസം എല്ലാവരും ഒരിടത്ത് എത്തുമെന്ന് ഉറപ്പാണ്. ഇത് വെറുമൊരു ആഘോഷമല്ല, സ്നേഹത്തിെൻറ കൈമാറ്റമാണ്.
’ സുലൈമാൻ അൽ അതവി: ‘മുതിർന്നവരേയും കുട്ടികളെയും ഒരേപോലെ ഒരിടത്ത് കൊണ്ടുവരിക എന്നതാണ് ഇതിെൻറ ലക്ഷ്യം. ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കുന്നത് പുണ്യകരമായ കാര്യമാണ്.’ സഊദ് സലാമ അൽ അതവി: ‘കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ അവാംല കുടുംബം ഈ പാരമ്പര്യം തുടരുന്നു. ദൂരദേശങ്ങളിൽ നിന്നുള്ള കൊച്ചുസന്തതികൾ വരെ ഇവിടെ എത്തുന്നു. സ്നേഹത്തിെൻറയും ഐക്യത്തിെൻറയും പ്രതീകമാണ് ഈ ഒത്തുചേരൽ.’
പൈതൃക കാഴ്ചകൾ
മതപരമായ ആഘോഷത്തിനപ്പുറം, ഗോത്ര പൈതൃകം വിളിച്ചോതുന്ന നിരവധി പരിപാടികളും ഈ മരുഭൂമിയിലെ സംഗമത്തിന് മാറ്റ് കൂട്ടുന്നു. മനോഹരമായ ഈദ് വിരുന്നിനൊപ്പം ഒട്ടകയോട്ടം, കുതിരസവാരി തുടങ്ങിയ പരമ്പരാഗത മത്സരങ്ങളും ഇവിടെ അരങ്ങേറി. മാസങ്ങളോളം പരസ്പരം കാണാതിരുന്ന ബന്ധുക്കൾ ഈ ഒത്തുചേരലിലൂടെ ബന്ധങ്ങൾ പുതുക്കുന്നു.
‘പലപ്പോഴും മാസങ്ങളോളം കാണാത്തവർ തമ്മിലുള്ള കൂടിക്കാഴ്ചയാണിത്. ഹൃദയങ്ങൾ ഒന്നിക്കുന്ന ഈ നിമിഷം വരും വർഷങ്ങളിലും നന്മയുടെ പ്രതീകമാകാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു,’ എന്ന് മാജിദ് അൽ അതവി കൂട്ടിച്ചേർത്തു.
മരുഭൂമിയുടെ മടിത്തട്ടിൽ പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന ഈ ദൃശ്യം സാമൂഹിക ഐക്യത്തിെൻറ ഉത്തമ ഉദാഹരണമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

