ചെങ്കടലിൽ വീണ്ടും വിസ്മയമൊരുക്കി ‘ഹരീദ്’ മത്സ്യക്കൂട്ടങ്ങൾ; ഫറസാൻ ദ്വീപിൽ ആവേശമായി മത്സ്യബന്ധന ഉത്സവം
text_fieldsജിസാൻ: ചെങ്കടലിലെ വിസ്മയക്കാഴ്ചയായ വാർഷിക ഹരീദ് മത്സ്യബന്ധന ഉത്സവത്തിന് ഫറസാൻ ദ്വീപിൽ ആവേശകരമായ തുടക്കം. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ താണ്ടി വസന്തകാലത്ത് തീരമണയുന്ന പാരറ്റ് ഫിഷുകളെ (ഹരീദ്) സ്വീകരിക്കാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ജിസാനിൽ നിന്ന് 64 നോട്ടിക്കൽ മൈൽ അകലെയുള്ള ഫറസാൻ ദ്വീപ് സമൂഹത്തിലെ അൽ ഹസീസ് ബേയിൽ നടന്ന ചടങ്ങിൽ ജിസാൻ മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ സഊദ് ‘ഹരീദ് നൈറ്റ്സ് 22’ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഫറസാൻ ദ്വീപിൽ ജിസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ സഊദ് മത്സ്യബന്ധന ഉത്സവം ഉദ്ഘാടനം ചെയ്യുന്നു
വിശ്വാസവും പാരമ്പര്യവും
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആചാരത്തിന് പിന്നിൽ സവിശേഷമായ ഒരു ചരിത്രകഥയുണ്ട്. പണ്ട് ഹജ്ജ് തീർത്ഥാടകർ സഞ്ചരിച്ച കപ്പൽ ഫറസാൻ തീരത്ത് തകരുകയും ഭക്ഷണത്തിനായി വലഞ്ഞ അവർക്ക് മുന്നിൽ ദൈവാനുഗ്രഹമെന്നോണം ഹരീദ് മത്സ്യങ്ങൾ കൂട്ടമായി എത്തിയെന്നുമാണ് വിശ്വാസം. ഈ അത്ഭുത സംഭവത്തിെൻറ ഓർമ പുതുക്കൽ കൂടിയാണ് ദ്വീപ് നിവാസികൾക്ക് ഈ ഉത്സവം. ഒരുകാലത്ത് ദ്വീപ് നിവാസികളുടെ പ്രധാന ഉപജീവനമാർഗമായിരുന്ന ഈ പ്രതിഭാസം, ഇന്ന് പൈതൃകവും ആഘോഷവും സമന്വയിക്കുന്ന വലിയൊരു സാംസ്കാരിക മേളയായി മാറിയിരിക്കുന്നു.
ആവേശമായി ഹരീദ് വേട്ട
ഉദ്ഘാടന ചടങ്ങിൽ സ്വദേശികളും വിദേശികളുമായ 2,500-ഓളം പേർ പങ്കെടുത്തു. ആഴം കുറഞ്ഞ തീരങ്ങളിലേക്ക് മത്സ്യക്കൂട്ടങ്ങൾ എത്തുന്നതോടെ, അവയെ പിടിക്കാനായി എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഒരേ ആവേശത്തോടെ കടലിലേക്ക് ഇറങ്ങുന്ന കാഴ്ച ഉത്സവത്തിെൻറ പ്രധാന ആകർഷണമാണ്. പരമാവധി മത്സ്യങ്ങളെ വലയിലാക്കാൻ മത്സരിക്കുന്ന യുവാക്കളും മുതിർന്നവരും ദ്വീപിെൻറ സാമൂഹിക ഐക്യത്തെയും പൈതൃകത്തോടുള്ള അഭിമാനത്തെയും വിളിച്ചോതുന്നു. പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു.
ടൂറിസം മേഖലയിൽ കുതിച്ചുചാട്ടം
ഫറസാൻ ദ്വീപുകളെ ഒരു പ്രധാന ഇക്കോ-ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിൽ ഈ ഉത്സവം നിർണായക പങ്ക് വഹിക്കുന്നു. ‘യുനെസ്കോ’യുടെ ‘മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമി’ൽ ഫറസാൻ ദ്വീപുകൾ ഉൾപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തിലും ഈ മേള ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ ഹോട്ടലുകളും റിസോർട്ടുകളും സന്ദർശകരെക്കൊണ്ട് നിറഞ്ഞു. പ്രാദേശിക ഉൽപ്പന്നങ്ങൾക്കും കൈത്തൊഴിൽ വസ്തുക്കൾക്കും വിപണിയിൽ വലിയ ഡിമാൻഡാണ് ഇക്കാലയളവിൽ അനുഭവപ്പെടുന്നത്.
രാജ്യത്തിെൻറ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും വരും തലമുറയ്ക്ക് അത് പകർന്നു നൽകുന്നതിനും ഇത്തരം ഉത്സവങ്ങൾ വലിയ സംഭാവനയാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അപൂർവ ബന്ധത്തിെൻറ സാക്ഷ്യപത്രമായി ഹരീദ് സീസൺ ഇക്കുറിയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

