ഹജ്ജ് സീസൺ വൻ വിജയം; തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാനായെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ
text_fieldsമക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ
മക്ക: ഈ വർഷത്തെ ഹജ്ജ് സീസൺ വൻ വിജയകരമായി പൂർത്തിയാക്കിയതായി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ പ്രഖ്യാപിച്ചു. സുരക്ഷ, മികച്ച സംഘാടനം, വിപുലമായ സേവനങ്ങൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ സംവിധാനമാണ് ഇത്തവണ ഒരുക്കിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തീർഥാടകർക്ക് ഏറെ മനസ്സമാധാനത്തോടെയും അനായാസമായും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ സഹായകരമായി.
ദൈവാനുഗ്രഹത്തോടൊപ്പം സൗദി ഭരണകൂടത്തിെൻറ പരിധിയില്ലാത്ത പിന്തുണയും കൃത്യമായ മാർഗനിർദേശങ്ങളുമാണ് ഈ അസാധാരണ വിജയത്തിന് പിന്നിലെന്ന് ഡെപ്യൂട്ടി ഗവർണർ ചൂണ്ടിക്കാട്ടി. ഹജ്ജ് നിർവഹണത്തിെൻറ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ആസൂത്രണവും മുൻകരുതലുകളും ഫലപ്രദമായ നടപ്പാക്കലുമുണ്ടായി. തീർഥാടകരെ സേവിക്കുന്നതിനായി രാജ്യം പുലർത്തുന്ന ആത്മാർത്ഥതയുടെയും സമർപ്പണത്തിെൻറയും നേർച്ചിത്രമാണ് ഈ ഹജ്ജ് സീസണിലൂടെ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പങ്കാളിത്ത സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കൂട്ടായ പരിശ്രമമാണ് പുണ്യസ്ഥലങ്ങളിൽ ദൃശ്യമായത്. അത്യാധുനിക സംവിധാനങ്ങളോടെ ജനക്കൂട്ടത്തെ കാര്യക്ഷമമായും ഫലപ്രദമായും നിയന്ത്രിക്കാൻ രാജ്യത്തിനുള്ള കഴിവിനെ അടിവരയിടുന്നതായിരുന്നു ഇത്തവണത്തെ ഹജ്ജ്. സ്ഥലത്തിെൻറയും സമയത്തിെൻറയും പവിത്രത കാത്തുസൂക്ഷിച്ച്, പൂർണ്ണമായ സുരക്ഷയിലും ശാന്തതയിലുമാണ് തീർഥാടകർ ഓരോ കർമ്മങ്ങളും പൂർത്തിയാക്കിയത്.
തീർഥാടകർക്ക് സേവനം നൽകുകയെന്നത് ഒരു വലിയ ബഹുമതിയായും മുൻഗണനയായും കാണുന്ന ഭരണകൂട സമീപനത്തിെൻറ വിജയമാണിത്. ഉത്തരവാദിത്തബോധത്തോടെയുള്ള ഈ പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരും. ഹജ്ജിെൻറ വിജയം ജോലിയുടെ അവസാനമല്ല, മറിച്ച് ഇസ്ലാമിനെയും മുസ്ലീങ്ങളെയും സേവിക്കുന്നതിൽ സൗദി അറേബ്യയുടെ സ്ഥാനം നിലനിർത്തുന്നതിനായി എല്ലാ വർഷവും പുതുക്കുന്ന ഒരു പുതിയ ഉടമ്പടിയുടെയും ഉത്തരവാദിത്തത്തിെൻറയും തുടക്കം മാത്രമാണെന്നും അമീർ സഊദ് ബിൻ മിശ്അൽ ഓർമ്മിപ്പിച്ചു.
ഹജ്ജ് സീസൺ വൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ച പശ്ചാത്തലത്തിൽ സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് എന്നിവർക്ക് ഡെപ്യൂട്ടി ഗവർണർ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

