റിയാദിലെ നഗരവീഥികളുടെ മുഖച്ഛായ മാറ്റി ഹരിതവത്കരണം
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വലിയ നഗര ഹരിതവത്കരണ സംരംഭങ്ങളിലൊന്നായ ഗ്രീൻ റിയാദ് പദ്ധതി സൗദി തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകളുടെ മുഖച്ഛായ മാറ്റുന്നു. നഗരത്തിലെ ജീവിതനിലവാരം ഉയർത്തുക എന്ന 'വിഷൻ 2030'ലക്ഷ്യങ്ങളുടെ ഭാഗമായി കിങ് ഖാലിദ്, മക്ക, കിങ് സൽമാൻ റോഡുകൾ ഉൾപ്പെടെ പ്രധാന പാതകൾക്ക് ഇരുവശങ്ങളിലും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന ഈ പദ്ധതി പ്രതീക്ഷിച്ചതിലും അധികം ഫലംചെയ്യുന്നതായി കിങ് സഊദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ഫഹദ് അൽ-മന പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഈ പദ്ധതികൾക്കായി സ്വദേശ വൃക്ഷങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുഭൂമിയിലെ കഠിനമായ ചൂട് ഇത്തരം മരങ്ങൾക്ക് അതിജീവിക്കാൻ കഴിയുമെന്നും തീവ്രമായ കാർഷിക പരിചരണം കൂടാതെ വളരുമെന്നുമാണ് അൽമനയുടെ അഭിപ്രായം. ഹരിതവത്കരണ പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന വൃക്ഷ ഇനങ്ങളിൽ ഭൂരിഭാഗവും കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ളവയാണ്. മരം തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ റിയാദിലെ പരിസ്ഥിതി സാഹചര്യം കണക്കിലെടുക്കാറുണ്ട്. ഇത്തരം വൃക്ഷങ്ങൾ മൂന്നു വർഷത്തിനുള്ളിൽ നല്ല ഉയരത്തിൽ വളരും.
പ്രേത്യക പരിചരണത്തിൽ നഴ്സറികളിൽ പരിപാലിച്ച ശേഷമാണ് നഗരപ്രദേശങ്ങളിൽ നട്ടുപിടിപ്പിക്കുന്നത്. നഗരത്തിൽ മുഴുവൻ ഭാഗങ്ങളിലുമായി മൊത്തം 75 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ഈ പദ്ധതിയിലൂടെ ശരാശരി അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് കുറക്കാനാവും. അന്തരീക്ഷവായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താനുമാവും. വ്യായാമത്തിനായി നടത്തവും സൈക്ലിങ്ങും നടത്തുന്ന ആളുകൾക്ക് ഇത് ഗുണംചെയ്യും.
തെരുവുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക, തണലും താപനിലയും ലഭ്യമാക്കുക, നഗരത്തിെൻറ സൗന്ദര്യം വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലഷ്യം.
വായു ശുദ്ധീകരിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും സഹായകമാകും. വാഹനങ്ങൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടില്ലാത്ത രൂപത്തിൽ പ്രേത്യക അളവിലും ശാഖകളുടെ രൂപമാറ്റത്തിനും ശ്രദ്ധചെലുത്തുന്നുണ്ട്.
2030ഓടെ നഗരത്തിലെ ഹരിത ഇടം അഞ്ചിൽനിന്ന് ഒമ്പത് ശതമാനമായി ഉയരുമെന്നും അൽമന പറഞ്ഞു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ അളവും നിലവിൽ കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.