വൈദ്യശാസ്ത്ര പ്രവണതകളെ ക്രിയാത്മകമായി സമീപിക്കണം –ഡോ. മുഹമ്മദലി അല്‍ബാര്‍
text_fieldsജിദ്ദ: ആധുനിക വൈദ്യശാസ്ത്ര രംഗത്തെ പുത്തന്‍ പ്രവണതകളെ ക്രിയാത്മകമായി സമീപിക്കണമെന്നും ഇസ്ലാമിന് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും വൈദ്യശാസ്ത്ര വിദഗ്ധനുമായ ഡോ. മുഹമ്മദലി അല്‍ബാര്‍ അഭിപ്രായപ്പെട്ടു. ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വൈമാസ പ്രഭാഷണ പരിപാടിയില്‍ ‘ഇസ്ലാമിക അധ്യാപനങ്ങളും വൈദ്യശാസ്ത്രവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാന്തരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര പ്രശ്നങ്ങളെ ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സമീപിക്കണമെന്ന് സദസ്സുമായി സംവദിക്കവേ അല്‍ബാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നൂറ്റാണ്ടുകളായി ഇസ്ലാമിക പണ്ഡിതലോകം നിരവധി ഫത്വകള് (മതവിധി) നല്‍കിയിട്ടുണ്ട്. കൃത്രിമ ബീജസങ്കലനം, ഗര്‍ഭഛിദ്രം, മഷ്തിഷ്ക മരണം തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടായിട്ടുള്ള പുതിയ പ്രവണതകളും പ്രതിസന്ധികളും അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിക പ്രമാണങ്ങളായ ഖുര്ആനിെൻറയും നബിവചനങ്ങളുടേയും അടിസ്ഥാനത്തില്‍ ധാര്‍മികവും നീതിശാസ്ത്രപരവുമായ നിലപാടാണ് സ്വീകരിക്കേണ്ടത്.
ഗര്‍ഭഛിദ്രം ഉപാധികള്‍ക്ക് വിധേയമായി ഇസ്ലാം അനുവദിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ പരിശോധനയിലൂടെ ബോധ്യമാവുകയാണെങ്കില്‍ മാതാവിെൻറയും ഗര്‍ഭസ്ഥ ശിശുവിെൻറയും ആരോഗ്യം പരിഗണിച്ച് നിയന്ത്രണവിധേയമായി മാത്രമേ ഗര്‍ഭഛിദ്ര വിഷയത്തില്‍ തീരുമാനമെടുക്കാവൂ. എങ്കിലും ഇത് ഗര്‍ഭധാരണത്തിനുശേഷം 120 ദിവസത്തിനു മുമ്പായിരിക്കേണ്ടത് അനിവാര്യമാണ്. കാരണം അതിന് ശേഷം ഗര്‍ഭസ്ഥ ശിശുവിന് ജീവനുണ്ടാവുകയും മനുഷ്യരൂപം പ്രാപിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനാല്‍ അത്തരമൊരവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് മനുഷ്യജീവന് ഹനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗര്‍ഭനിരോധന മാർഗങ്ങള്‍ ഇസ്ലാം അനുവദിക്കുന്നുണ്ടെങ്കിലും ജനസംഖ്യ നിയന്ത്രണത്തിന് അത് ഉപയോഗിക്കുന്നത് ഇസ്ലാം കര്‍ശനമായി വിലക്കുന്നു. അവയവദാനം ഇസ്ലാം അനുവദിക്കുന്നുണ്ട്. മസ്തിഷ്ക മരണം സംഭവിച്ച ആളില്‍നിന്നോ ഒസ്യത്ത് എഴുതിവെച്ച ആളില്‍നിന്നോ അവയവം സ്വീകരിക്കാവുന്നതാണ്.
എന്നാല്‍, ബന്ധുക്കളുടെ അനുവാദം ഇക്കാര്യത്തില്‍ പ്രധാനമാണ്. സമ്മാനങ്ങള്‍ നല്കി അവയവദാനം പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഈ രംഗത്ത് സൗദി ഭരണകൂടം പിന്തുടരുന്ന സംവിധാനം ശ്ലാഘനീയമാണ്. അതേസമയം, അവയവദാനം അവയവ കച്ചവടവത്തിന് വഴിവെക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദസ്സില്‍ നിന്ന് ഉയര്‍ന്ന നിരവധി കാലിക പ്രസക്ത ചോദ്യങ്ങള്‍ക്ക് അല്‍ബാര്‍ മറുപടി നല്കി. ജെ.എന്‍.എച്ച് വൈസ് ചെയര്മാന് അലി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജെ.എന്‍.എച്ച് അക്കാദമിക് ആൻഡ് ട്രെയിനിങ് സെൻറര്‍ ഡയറക്ടര്‍ ഡോ. ആമിന മുഹമ്മദലി, മാര്‍ക്കറ്റിങ് മാനേജര്‍ അഷ്റഫ് പട്ടത്തില്‍, ജി.ജി.ഐ ട്രഷറര്‍ സിദ്ദീഖ് ഹസന് ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡോ. അല്‍ബാറിനെ സ്വീകരിച്ചു. ഡോ. എം.എസ്. കരിമുദ്ദീന്‍, ഡോ. ജെംഷിത്ത് അഹമദ് എന്നിവര്‍ ചടങ്ങിന് ആശംസ നേർന്നു. ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോഓഡിനേറ്റര്‍ മുസ്തഫ വാക്കാലൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.