എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം; സൗദിക്ക് എതിരായ പ്രസ്താവനകളെ തള്ളി ജി.സി.സി
text_fieldsറിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തിന്റെ പേരിൽ സൗദി അറേബ്യക്ക് എതിരെ ഉണ്ടാകുന്ന വിമർശനങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) തള്ളി. സൗദിക്ക് എതിരെയുള്ള പ്രസ്താവനകൾ അടിസ്ഥാന രഹിതവും വിശ്വാസ്യത ഇല്ലാത്തതുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽ ഹജ്‌റഫ് പ്രസ്താവിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനിൽ നിന്നടക്കം ഉണ്ടായ പ്രസ്താവനകളെ നിരാകരിച്ചും നിലപാട് വ്യക്തമാക്കിയും സൗദി ആഭ്യന്തര മന്ത്രാലയം പറപ്പെടുവിച്ച പ്രസ്‌താവനയെ ഡോ. നാഇഫ് സ്വാഗതം ചെയ്തു.
സൗദിയെ കൂടാതെ ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട സഖ്യമാണ് ജി.സിസി.
ഈ മാസം അഞ്ചിന് ചേർന്ന എണ്ണ ഉൽപാദക, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ക്രൂഡ് ഓയിൽ ഉൽപാദനം 20 ലക്ഷം ബാരലായി കുറയ്ക്കാൻ തീരുമാനിച്ചതിനെ അമേരിക്കൻ പ്രസിഡന്റ് 'ഹ്രസ്വദൃഷ്ടി' എന്ന് വിശേഷിപ്പിച്ചിരുന്നു. തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവെച്ചില്ലെങ്കിൽ സൗദി-അമേരിക്കൻ ബന്ധത്തിൽ 'അനന്തര ഫലങ്ങൾ ഉണ്ടകു'മെന്ന് പറയുകയും ചെയ്തു. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വ്ലാദിമർ പുടിൻ എണ്ണ വില ഉയർത്തി നേട്ടമുണ്ടാക്കുന്നത് തടയുകയാണ് ജോ ബൈഡന്റെ ലക്ഷ്യം. ഈ സാഹചര്യത്തിൽ സൗദി ഭരണകൂടം എണ്ണയെ തങ്ങൾ രാഷ്ട്രീയ ആയുധമായി കാണുന്നില്ലെന്നും ലോക വിപണിക്ക് അനുസൃതമായാണ് ഒപെക് പ്ലസ് തീരുമാനമെന്നും അമേരിക്കയെ അറിയിക്കുകയും ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ബുധനാഴ്‌ച പ്രസ്താവന ഇറക്കുകയും ചെയ്തു.
രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിലും യു.എൻ ചാർട്ടർ പ്രകാരമുള്ള നിയമങ്ങളും തത്വങ്ങളും പാലിക്കുന്നതിലും സൗദി അറേബ്യ പുലർത്തുന്ന ശുഷ്‌കാന്തിയെ ജി.സി.സി സെക്രട്ടറി ജനറൽ പ്രശംസിച്ചു.
ആഗോള സമ്പദ് വ്യവസ്ഥക്ക് അനുസൃതമായും എണ്ണ വിപണിയുടെ സന്തുലിതത്വം ഉറപ്പാക്കിയും ഉൽപാദനത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്തുക സ്വാഭാവികമാണ്. ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമെന്ന നിലക്ക് അക്കാര്യത്തിൽ സൗദിയുടെ പ്രതിബദ്ധത അഭിനന്ദമർഹിക്കുന്നതാണ്. ലോകം നേരിടുന്ന സമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സൗദിയുടെ ചരിത്രപരമായ പങ്ക് കാണാതിരുന്നുകൂടാ. ഗൾഫ് മേഖലയിൽ വികസനം കൊണ്ടുവരുന്നതിലും തീവ്രവാദത്തെയും ഭീകരതെയും നേരിടുന്നതിലുമുള്ള സൗദിയുടെ പ്രതിബദ്ധതയും പ്രശംസനീയമാണ്.
ഗൾഫ് മേഖലയിലും ലോകതലത്തിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന സന്തുലിത സമീപനത്തിലൂടെയാണ് സൗദി അറേബ്യ മുന്നോട്ട് പോകുന്നത്. ആ നിലക്ക് സൗദി സഹകരണ കൗൺസിലിന്റെ ഐക്യദാർഢ്യം അറിയിക്കുന്നതായി ഡോ. നാഇഫ് അൽ ഹജ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.