വന്ദേമാതരത്തിൽനിന്ന് ഇൻക്വിലാബിലേക്ക്
text_fieldsസതീഷ് വളവിൽ റിയാദ്
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിെൻറ ചരിത്രം വെറും രാഷ്ട്രീയ സ്വാതന്ത്ര്യത്തിെൻറ കഥ മാത്രമല്ല; അത് ആശയങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും സാമൂഹിക ദർശനങ്ങളുടെയും പോരാട്ടഭൂമി കൂടിയായിരുന്നു. ‘വന്ദേമാതരം’ എന്ന ദേശീയ മുദ്രാവാക്യത്തിെൻറ പരിമിതികളെ മറികടന്ന് ‘ഇൻക്വിലാബ് സിന്ദാബാദ്’, ‘സാമ്രാജ്യത്വം തുലയട്ടെ’ തുടങ്ങിയ ആശയപരമായ മുദ്രാവാക്യങ്ങൾ ഉയർന്നുവന്നത് ഇന്ത്യയുടെ രാഷ്ട്രീയ ബോധത്തിലെ വലിയൊരു പരിവർത്തനത്തെയാണ് അടയാളപ്പെടുത്തിയത്.
വെറും ദേശസ്നേഹ ചിന്തകളിൽനിന്ന് സാമൂഹിക നീതിയും വർഗസമരവും ഉൾക്കൊള്ളുന്ന വിപ്ലവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവായിരുന്നു അത്. ഈ ആശയത്തിെൻറ മുൻനിര പോരാളിയായിരുന്നു ഭഗത് സിങ്. അദ്ദേഹം വെറും ധീരനായ ഒരു ദേശഭക്തൻ മാത്രമല്ല, സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആഴത്തിൽ സ്വാധീനപ്പെട്ട വിപ്ലവകാരിയായിരുന്നു. അദ്ദേഹത്തോടൊപ്പം ചന്ദ്രശേഖർ ആസാദ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള ‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ’ എന്ന സംഘടനയാണ് സ്വാതന്ത്ര്യ സമരത്തെ പുതിയൊരു സാമൂഹിക-രാഷ്ട്രീയ ദിശയിലേക്ക് നയിച്ചതും യുവജന രാഷ്ട്രീയ ബോധത്തെ ശക്തിപ്പെടുത്തിയതും. ഈ ചരിത്രപശ്ചാത്തലത്തിൽ, സ്വാതന്ത്ര്യ സമരം എന്നത് വെറും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം എന്നതിനപ്പുറം സാമൂഹിക വിമോചനത്തിെൻറയും സമത്വ രാഷ്ട്രീയത്തിെൻറയും സമരമായി മാറുകയായിരുന്നു.
വെല്ലുവിളികൾ ഇന്ന് ഇന്ത്യയിൽ ദേശീയതയും മതവും രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നത് നിരന്തരം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കേരളത്തിെൻറ പരമ്പരാഗത മതനിരപേക്ഷതയെ മതത്തിെൻറ പേരിൽ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ശക്തമാണ്. സംഘ്പരിവാര രാഷ്ട്രീയത്തിനെതിരെ ആശയപരമായി നിലപാട് സ്വീകരിക്കുന്നശക്തി സി.പി.എം ആണെന്ന പൊതുബോധത്തെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടിക്ക് നേരെ ‘സംഘാവ്’, ‘സി.ജെ.പി’ തുടങ്ങിയ മുദ്രകുത്തലുകൾ പ്രചരിപ്പിക്കപ്പെട്ടത്. മതം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ വിഭജനത്തിെൻറ ചരിത്രപരമായ തെളിവുകൾ നമുക്ക് മുന്നിലുണ്ട്. വഖഫ് ഭൂമി വിഷയത്തെ ചുറ്റിപ്പറ്റിയുണ്ടായ രാഷ്ട്രീയ വിവാദങ്ങളും ഇതേ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടുന്നത്. വികസന-ഭരണ ചർച്ചകളിൽനിന്ന് മാറി മതവികാരത്തെ ഉയർത്തി സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനമാണ് ഇവിടെ നടന്നത്. ഇത്തരം നിലപാടുകൾ ജനാധിപത്യ ചർച്ചകളെ ദുർബലപ്പെടുത്തുകയും, ഭീതിയുടെയും വികാരത്തിെൻറയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ചിലർക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.
ദേശീയ ചിഹ്നങ്ങൾ ദേശീയതയുടെ പ്രതീകങ്ങൾ പോലും ഇന്ന് രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. കേരളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ വന്ദേമാതരം ആലപിച്ചതിനെ തുടർന്ന് ആർ.എസ്.എസ് മുഖമാസികയായ ‘ഓർഗനൈസർ’ അതിനെ അനുകൂലിച്ച് പ്രതികരിക്കുകയുണ്ടായി. ‘കേരളം ഇന്ത്യക്ക് പുറത്തല്ല’ എന്ന തരത്തിലുള്ള വിലയിരുത്തലുകളും ഇതോടെ ഉയർന്നുവന്നു. ഈ വിഷയത്തിൽ മുൻ മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നത് വന്ദേമാതരം എന്ന ഗാനത്തിെൻറ ആദ്യ രണ്ട് വരികൾ മാത്രമാണ് പൊതുവെ ആലപിക്കപ്പെടാറുള്ളത് എന്നാണ്. എന്നാൽ അതിെൻറ മുഴുവൻ വരികളും ഉൾപ്പെടുത്തുന്നത് ചരിത്രപരമായി മതേതര കേരളത്തിെൻറ നിലപാടിനോട് ചേർന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇത് നിർബന്ധിത ആചാരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇതിന് സമാന്തരമായി തമിഴ്നാട്ടിലും സർക്കാർ സത്യപ്രതിജ്ഞ ചടങ്ങുകളുമായി ബന്ധപ്പെട്ട് വന്ദേ മാതരം അവതരിപ്പിച്ചത് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതെല്ലാം ചേർന്ന് ദേശീയതയുടെ ചിഹ്നങ്ങൾ രാഷ്ട്രീയമായി എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്ന വലിയൊരു സംവാദത്തിനാണ് വഴിയൊരുക്കുന്നത്. മുന്നോട്ടുള്ള വഴി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മതവും ദേശീയതയും കൂട്ടിക്കലർത്തി സമൂഹത്തെ വിഭജിക്കുന്ന പ്രവണതകൾ ശക്തമാവുകയാണ്. അതുകൊണ്ടുതന്നെ ചരിത്രബോധവും ആശയപരമായ വ്യക്തതയും സമൂഹത്തിൽ കൂടുതൽ ശക്തമായി വളർത്തിയെടുക്കേണ്ടതുണ്ട്. വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ ചെറുക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് മാത്രമേ നമ്മുടെ നാടിെൻറ മതനിരപേക്ഷ പാരമ്പര്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയ മാതൃക മുന്നോട്ടുവെക്കുന്ന അടിസ്ഥാനപരമായ സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

