ലോകപ്രശസ്തമായ മൂന്ന് വിദേശ സർവകലാശാലകൾ സൗദിയിലേക്ക്: വിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി രാജ്യം
text_fieldsറിയാദ്: ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ലോകപ്രശസ്തമായ മൂന്ന് വിദേശ സർവകലാശാലകൾ സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കുന്നു. രണ്ടെണ്ണം നേരിട്ടും ഒരെണ്ണം പ്രാദേശിക സർവകലാശാലയുമായി സഹകരിച്ചുമാണ് രാജ്യത്ത് കാമ്പസുകൾ തുറക്കുന്നത്. വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബനിയാൻ വാർഷിക വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഈ പ്രധാന പ്രഖ്യാപനം.
സൗദി വിഷൻ 2030-െൻറ ഭാഗമായി വിദ്യാഭ്യാസ അന്തരീക്ഷത്തിെൻറ ഗുണനിലവാരം ഉയർത്തുന്നതിനായി വലിയ പരിഷ്കാരങ്ങളാണ് ഈ അധ്യയന വർഷത്തിൽ നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സൗദി സ്കോളർഷിപ്പ് നേടുന്ന 70 ശതമാനം വിദ്യാർത്ഥികളും ലോകത്തെ മുൻനിര 50 സർവകലാശാലകളിലാണ് നിലവിൽ പഠിക്കുന്നത്.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ സർവകലാശാലകൾക്ക് പ്രത്യേക തനിമ നൽകുന്ന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് കിങ് ഫൈസൽ സർവകലാശാല ഭക്ഷ്യസുരക്ഷയിലും സുസ്ഥിരതയിലും, ജിദ്ദ സർവകലാശാല ട്രാൻസ്പോർട്ട് ആൻഡ് സപ്ലൈ ചെയിനിലും, ഉമ്മുൽ ഖുറ സർവകലാശാല ഹജ്ജ്-ഉംറ സേവനങ്ങളിലും ക്രൗഡ് മാനേജ്‌മെൻറിലും, അൽ ഇമാം സർവകലാശാല സയൻസിലും അറബി ഭാഷയിലുമായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.
പാഠ്യപദ്ധതി കൂടുതൽ മികവുറ്റതാക്കാൻ 22 പാഠവിഷയങ്ങൾ പൂർണമായും പരിഷ്കരിക്കുകയും നിർമിതബുദ്ധി അധിഷ്ഠിതമായ 50 പുതിയ പഠന യൂനിറ്റുകൾ ഉൾപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്ന മത്സരങ്ങളിൽ 4,95,000-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തപ്പോൾ, മികച്ച പ്രതിഭ തെളിയിച്ച 45,000-ലധികം കുട്ടികൾക്ക് പ്രത്യേക സ്കൂളുകളിൽ പ്രവേശനം നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ സ്കൂളുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.
പ്രതിഭകളെ കണ്ടെത്തുന്നതിനായി 4,000 അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ മുഴുവൻ സ്കൂളുകളുടെയും മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്തു. അധ്യാപകരുടെ എഴുത്തുകുത്തുകളും ഭരണപരമായ ജോലിഭാരവും കുറയ്ക്കാൻ ‘സദായ’, ‘ഹ്യൂമൈൻ’ എന്നിവയുമായി സഹകരിച്ച് എഐ അസിസ്റ്റൻറ് സംവിധാനം വികസിപ്പിച്ചു വരികയാണ്.
ഇനിമുതൽ അധ്യാപകർക്ക് അവരവരുടെ സ്പെഷ്യലൈസേഷൻ വിഭാഗങ്ങൾ മാത്രമേ പഠിപ്പിക്കാൻ സാധിക്കൂ. സ്കൂൾ ടൈംടേബിൾ അടിസ്ഥാനമാക്കിയായിരിക്കും ഇവരുടെ പ്രവൃത്തി സമയം. അധ്യാപകർക്കായി വിപുലമായ പരിശീലന പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം വിദ്യാഭ്യാസ മേഖലയിൽ 400-ലധികം പുരസ്കാരങ്ങൾ നേടാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി. ആദ്യകാല ബാല്യകാല വിദ്യാഭ്യാസ മേഖലയിലെ പ്രവേശനം 2030 ഓടെ 90 ശതമാനത്തിലെത്തിക്കുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ 1,60,000 അധിക സീറ്റുകൾ ലഭ്യമാക്കുകയും നിക്ഷേപങ്ങൾക്കായി 200 കെട്ടിടങ്ങളും സ്ഥലങ്ങളും കൈമാറുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളിലേക്ക് ആവശ്യമായ 3.6 കോടി പുസ്തകങ്ങൾ വേനലവധിക്കും മുൻപ് വിതരണം ചെയ്തതിനൊപ്പം ‘മദ്രസത്തീ’ പ്ലാറ്റ്‌ഫോമിൽ 500-ലധികം ഡിജിറ്റൽ പുസ്തകങ്ങളും ലഭ്യമാക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മന്ത്രാലയത്തിെൻറ സേവനങ്ങളെല്ലാം ഒറ്റയിടത്തിൽ ലഭ്യമാക്കുന്ന എജുക്കേഷൻ പോർട്ടൽ ഔദ്യോഗികമായി പുറത്തിറക്കിക്കൊണ്ടാണ് മന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

