ജിദ്ദ-മുംബൈ വിമാനത്തിന് യന്ത്രത്തകരാർ; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി
text_fieldsജിദ്ദ: മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം തകരാറിലായതിനെ തുടർന്ന് മലയാളികൾ ഉൾെപ്പടെ നിരവധി പേർ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങികിടക്കുന്നു. ചൊവ്വാഴ്ച രാത്രി 9.15ന് പുറപ്പെടേണ്ട വിമാനത്തിലേക്ക് യാത്രക്കാരെ കയറ്റിയത് 9.30ഓടെയാണ്. എല്ലാവരും കയറികഴിഞ്ഞപ്പോൾ യന്ത്രത്തകരാറാണെന്ന് അറിയിപ്പ് വന്നു. അൽപസമയത്തിന് പുറപ്പെടുമെന്നും സൂചിപ്പിച്ചു.
ഒടുവിൽ 12 മണിക്ക് ശേഷം തകരാർ പരിഹരിക്കാനായില്ലെന്നും യാത്രക്കാർ എല്ലാവരും പുറത്തിറങ്ങണമെന്നും അറിയിച്ചു. ഇതിനിടക്ക് യാത്രക്കാർക്കുള്ള ഭക്ഷണവും വിതരണം ചെയ്തിരുന്നു. പുറത്തിറങ്ങിയ യാത്രക്കാരെ കുറച്ച് നേരം വിമാനത്താവളത്തിൽ ഇരുത്തിയതിന് ശേഷം റീ എൻട്രി ഉള്ള 150 ഓളംപേരെ പുലർച്ചെ നാലുമണിയോടെ സിത്തീനിലെ ഹോട്ടലിലേക്ക് മാറ്റി. എക്സിറ്റ് അടിച്ച 58ാം ഓളം പേർ ഉണ്ടായിരുന്നു. സൗദിയുടെ നിയമം അനുസരിച്ച് എക്സിറ്റടിച്ചവർ പുറത്ത് പോകാൻ പാടില്ലാത്തതിനാൽ ഇവരെ വിമാനത്താവളത്തിൽ തന്നെ നിർത്തുകയായിരുന്നു. ഹോട്ടിലേക്ക് മാറ്റിയവർക്ക് ഭക്ഷണവും മറ്റുസൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്.
പക്ഷെ വിമാനം എപ്പോൾ പുറപ്പെടുമെന്ന ഒരുവിവരവും ഇതുവരെ നൽകിയിട്ടില്ല. ബുധനാഴ്ച രാത്രി വൈകിയും ഇവർ എയർപോർട്ടിലും ഹോട്ടലിലുമായി കഴിയുകയാണ്. 10 ദിവസത്തിന് ലീവിന് പോകുന്നവർ വരെ ഉണ്ട് ഇതിൽ. ഈ മാസം 14ന് മകളുടെ നിക്കാഹിൽ പങ്കെടുക്കാൻ പോകുന്ന കോഴിക്കോട് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. ഇവർ ബന്ധപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകർ എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകി വരുന്നു. വിമാനത്തിലുള്ളവരിൽ നിരവധി പേരും മലയാളികൾ തന്നെയാണ്. ഇവരിൽ കൂടുതൽ പേരും മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് കണക്്ഷൻ വിമാനം എടുത്തവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
