കിർഗിസ്താന് സൗദിയുടെ അഞ്ചു ലക്ഷം ഡോളർ വൈദ്യസഹായം
text_fieldsകോവിഡ് പ്രതിരോധത്തിൽ കിർഗിസ്താന് സഹായമായി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ അയച്ച വൈദ്യസഹായം
ജുബൈൽ: കോവിഡിന് എതിരായ പോരാട്ടത്തിൽ കിർഗിസ്താനെ പിന്തുണക്കുന്നതിനായി സൗദി അറേബ്യ അഞ്ചു ലക്ഷം ഡോളറിെൻറ വൈദ്യസഹായം കൈമാറി. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്)െൻറ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്. കിർഗിസ്താൻ റിപ്പബ്ലിക്കിലെ സൗദി അംബാസഡർ ഇബ്രാഹിം ബിൻ റാഡി അൽ-റാഡി വഴിയാണ് വൈദ്യ സഹായം നൽകിയത്.
അണുബാധ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന തുനീഷ്യയിലേക്ക് ഒരു ദശലക്ഷം ഡോസ് കോവിഡ് വാക്സിൻ ഉൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങൾ അയക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
തുനീഷ്യൻ പ്രസിഡൻറ് കൈസ് സൈദും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി വെള്ളിയാഴ്ച നടത്തിയ ചർച്ചയുടെ തുടർച്ചയാണ് നടപടി. കോവിഡ് വൈറസ് പ്രതിരോധിക്കാൻ 15 ലക്ഷം ഡോളർ വിലമതിക്കുന്ന ഒരു മെഡിക്കൽ സഹായ പാക്കേജ് പാകിസ്താനും സൗദി വിതരണം ചെയ്തു.
പാകിസ്താനിലെ സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അൽമലക്കി ഇസ്ലാമാബാദിലെ സൗദി എംബസിയിൽ പാകിസ്താൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ അക്തർ നവാസിന് സഹായം കൈമാറുകയായിരുന്നു.