സൗദിയിലെ കിഴക്കൻ മേഖല ലക്ഷ്യമാക്കി വന്ന അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു
text_fieldsറിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ മേഖല (ഈസ്റ്റേൺ പ്രൊവിൻസ്) ലക്ഷ്യമാക്കി വന്ന അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
സിവിൽ ഡിഫൻസ് മുന്നറിയിപ്പ്
മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിംഗ് വഴി അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ പുറപ്പെടുവിച്ചു. റിയാദ്, അൽ-ഖർജ്, കിഴക്കൻ പ്രവിശ്യ, യാൻബു, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി അറിയിപ്പ് ലഭിച്ചു. അപകടസമയത്ത് പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സിവിൽ ഡിഫൻസ് ആവർത്തിച്ചു
• ജനലുകളിൽ നിന്ന് മാറി കെട്ടിടത്തിനുള്ളിലോ സുരക്ഷിതമായ മുറികളിലോ ഉടൻ അഭയം തേടുക.
• അപകടം പൂർണ്ണമായും മാറുന്നതുവരെ കെട്ടിടത്തിന് പുറത്തിറങ്ങരുത്.
• തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
• ബാൽക്കണികളിലും ടെറസ്സുകളിലും നിൽക്കരുത്.
• പുറത്തുള്ളവർ എത്രയും വേഗം അടുത്തുള്ള കെട്ടിടത്തിലേക്ക് മാറണം.
• സംഭവസ്ഥലങ്ങളിൽ തടിച്ചുകൂടാനോ ദൃശ്യങ്ങൾ പകർത്താനോ പാടുള്ളതല്ല.
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, സൗദി വ്യോമസേനയും പ്രതിരോധ വിഭാഗവും ഇതുവരെ ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടായ ഏകദേശം 907 ഡ്രോണുകളും, 88 ബാലിസ്റ്റിക് മിസൈലുകളും, 9 ക്രൂയിസ് മിസൈലുകളും വിജയകരമായി തകർത്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും റിയാദ്, കിഴക്കൻ മേഖല എന്നിവ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

