ആകാശത്ത് ഇനി ജിസാനിൽ നിന്നൊരു റവാൻ ഹംദിയും; ചരിത്രം കുറിച്ച് ആദ്യ വനിത പൈലറ്റ്
text_fieldsറവാൻ ഹംദി പ്രവിശ്യാ ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസിെൻറയും ഡെപ്യൂട്ടി ഗവർണർ അമീർ നാസിർ ബിൻ മുഹമ്മദിെൻറയും കൂടെ ഗവർണറേറ്റിൽ
ജിസാൻ: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ നിന്ന് വാണിജ്യ വിമാന പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ വനിതയെന്ന റെക്കോർഡ് ക്യാപ്റ്റൻ റവാൻ ഹംദി സ്വന്തമാക്കി. സൗദി വിഷൻ 2030-ന്‍റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഉജ്ജ്വലമായ വിജയമായാണ് റവാന്‍റെ ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. പുരുഷാധിപത്യം നിലനിന്നിരുന്ന വ്യോമയാന മേഖലയിലേക്ക് ജിസാനിലെ വനിതകൾക്കും ചുവടുവെക്കാമെന്ന് റവാൻ തെളിയിച്ചിരിക്കുകയാണ്.
സ്വപ്ന ചിറകിലേറി
ചെറുപ്പത്തിൽ പിതാവ് സമ്മാനിച്ച ഒരു കളിപ്പാട്ട വിമാനമാണ് റവാന്‍റെ ഉള്ളിൽ ആകാശത്തോടുള്ള പ്രണയം വളർത്തിയത്. പിതാവിന്റെ വിയോഗത്തിന് ശേഷവും ആ ആഗ്രഹം കൈവിടാതെ കാത്തുസൂക്ഷിച്ച റവാന്, കുടുംബവും സഹോദരനും നൽകിയ അകമഴിഞ്ഞ പിന്തുണയാണ് സ്വപ്നസാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്. നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ അതിജീവിച്ച റവാൻ, ഇന്ന് വിമാനം പറത്താൻ ആഗ്രഹിക്കുന്ന ഓരോ സൗദി പെൺകുട്ടിക്കും വലിയൊരു പ്രചോദനമാണ്.
ഭരണകൂടത്തിന്റെ അഭിനന്ദനം
ചരിത്രനേട്ടം കൈവരിച്ച റവാൻ ഹംദിയെ ജിസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസും ഡെപ്യൂട്ടി ഗവർണർ അമീർ നാസിർ ബിൻ മുഹമ്മദും ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നേരിട്ട് സ്വീകരിച്ച് പ്രശംസിച്ചു.സൗദി ഭരണകൂടം യുവാക്കൾക്കും യുവതികൾക്കും നൽകുന്ന വലിയ പിന്തുണയുടെയും ശാക്തീകരണത്തിെൻറയും പ്രതിഫലനമാണ് റവാന്‍റെ വിജയമെന്ന് ഗവർണർ പറഞ്ഞു.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്കുള്ള വർധിച്ചുവരുന്ന പങ്കിനെയും അവരുടെ അസാമാന്യമായ കഴിവുകളിലുള്ള ആത്മവിശ്വാസത്തെയും ഈ നേട്ടം അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയുടെ അഭിലാഷങ്ങൾക്ക് അതിരുകളില്ലെന്ന് തെളിയിച്ചുകൊണ്ട്, വ്യോമയാനം ഉൾപ്പെടെയുള്ള ഉന്നത മേഖലകളിൽ ജിസാനിലെ സ്ത്രീകൾ ഇനിയും മുന്നേറുമെന്ന പ്രത്യാശയാണ് ഈ ചടങ്ങിൽ പങ്കുവെക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

