അഞ്ചാം ലോക കേരളസഭ: ജിദ്ദയിൽനിന്ന് നാല് പ്രതിനിധികൾ; സഭ ജനുവരി 29 മുതൽ
text_fieldsഡോ. ഷിബു തിരുവനന്തപുരം, അബ്ദുള്ള മുല്ലപ്പള്ളി, സലാഹുദ്ധീൻ കൊഞ്ചിറ, ലാലു
ജിദ്ദ: പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും കേരളത്തിന്റെ വികസന സ്വപ്നങ്ങളും മുഖാമുഖം ചർച്ച ചെയ്യുന്ന അഞ്ചാം ലോക കേരളസഭ ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് നടക്കും. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രവാസി പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സംഗമത്തിൽ ജിദ്ദയിൽനിന്ന് നാല് പേർ പങ്കെടുക്കും. ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, രക്ഷാധികാരികളായ അബ്ദുള്ള മുല്ലപ്പള്ളി, സലാഹുദ്ധീൻ കൊഞ്ചിറ, യുവജന വേദി കൺവീനർ ലാലു എന്നിവരാണ് ജിദ്ദയെ പ്രതിനിധീകരിച്ച് സഭയിലെത്തുന്നത്.
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളായി സജീവമായ ഇവർ പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സഭയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജനുവരി 29 വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും. 30, 31 തീയതികളിൽ കേരള നിയമസഭ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഔദ്യോഗിക ചർച്ചകളും സെഷനുകളും നടക്കുക.
125-ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് മേഖലകളിലായി തിരിച്ചുള്ള ചർച്ചകളും എട്ട് പ്രത്യേക വിഷയങ്ങളിലൂന്നിയുള്ള ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ അവസാന ലോക കേരളസഭ എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപം തുടങ്ങി വിവിധ വിഷയങ്ങളിൽ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഈ വേദി സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

