വിടവാങ്ങൽ ത്വവാഫ്: മസ്ജിദുൽ ഹറാമിൽ തീർഥാടകരുടെ വൻ തിരക്ക്
text_fieldsഹജ്ജ് തീർഥാടകർ വിടവാങ്ങൽ ത്വവാഫ് നിർവഹിക്കുന്നു
മക്ക: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകരുടെ വിടവാങ്ങൽ ത്വവാഫിന് (ത്വവാഫുൽ വദാഅ്) മസ്ജിദുൽ ഹറാം സാക്ഷിയായി. ഹജ്ജ് പൂർത്തിയാക്കി ദുൽഹജ്ജ് 12-ന് തന്നെ മക്കയിൽ നിന്ന് മടങ്ങാൻ നിശ്ചയിച്ചിരുന്ന തീർഥാടകരാണ് വെള്ളിയാഴ്ച വിടവാങ്ങൽ ത്വവാഫ് നിർവഹിക്കാനായി മസ്ജിദുൽ ഹറാമിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ വിശുദ്ധ കഅബക്ക് ചുറ്റുമുള്ള മത്വാഫിൽ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിടവാങ്ങൽ ത്വവാഫിനായി എത്തുന്ന ലക്ഷക്കണക്കിന് തീർഥാടകരെ സ്വീകരിക്കുന്നതിനും അവർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി ഇരുഹറം പരിപാലന അതോറിറ്റി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് വിപുലമായ മുൻകരുതലുകളും തയ്യാറെടുപ്പുകളുമാണ് ഒരുക്കിയിരുന്നത്. തീർഥാടകർക്ക് തികഞ്ഞ മനസ്സമാധാനത്തോടെയും സുരക്ഷിതമായും ചടങ്ങുകൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി ഹറം സമുച്ചയത്തിലും അതിന്റെ തിരുമുറ്റങ്ങളിലും ജനക്കൂട്ടത്തെ കാര്യക്ഷമമായി നിയന്ത്രിക്കാനുള്ള പ്രത്യേക പ്രവർത്തന പദ്ധതിയാണ് അതോറിറ്റി നടപ്പിലാക്കുന്നത്.
തീർഥാടകരുടെ സുഗമമായ പ്രവേശനവും പുറത്തുകടക്കലും ഉറപ്പാക്കാൻ ഹറമിെൻറ പ്രവേശന കവാടങ്ങളിലും വഴികളിലും മുറ്റങ്ങളിലും വിപുലമായ ഫീൽഡ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഇവർ ത്വവാഫ്, സഅയ് എന്നിവയ്ക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകളിലേക്ക് തീർഥാടകരെ നയിക്കുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നുണ്ട്. ഫീൽഡ് ടീമുകൾക്ക് പുറമേ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് എളുപ്പത്തിൽ വഴി മനസ്സിലാക്കുന്നതിനായി ത്വവാഫ്, സഅ്ഇ റൂട്ടുകളിൽ വിവിധ ഭാഷകളിലുള്ള ദിശാസൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
വൻ ജനത്തിരക്ക് പരിഗണിച്ച് ശുചിത്വ കാര്യങ്ങളിലും അതോറിറ്റി അതീവ ജാഗ്രത പുലർത്തുന്നുണ്ട്. മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലും ഉടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്ന വിപുലമായ ശുചീകരണ-അണുനശീകരണ സംഘങ്ങളെയാണ് ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

