ഫാൽക്കണുകളുടെ ലോകത്തെ കൗതുക കാഴ്ചകൾ
text_fieldsയാമ്പു: ഫാൽക്കണുകളുടെ ലോകത്തെ കൗതുക കാഴ്ചകളിൽ മതിമറന്ന് ആനന്ദിക്കുന്നവരാണ് അറബ് സമൂഹം. രാജ്യത്തെ ഫാൽക്കൺ ആരാധകരെ ആകർഷിക്കുന്ന മേളകൾ ഫാൽക്കണുകളുടെ കൗതുക ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നിടുകയാണ്. ഫാൽക്കണുകളെ കുറിച്ചും വേട്ട ഉപകരണങ്ങളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥിതിയെകുറിച്ചും അറിയാനാഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് സൗദിയിൽ നടക്കുന്ന ഫാൽക്കൺ മേളകൾ.
ധീരതയുടെയും ശക്തിയുടെയും പ്രതീകമായ ഫാൽക്കൺ പക്ഷിയെയാണ് സൗദി അറേബ്യ അടക്കമുള്ള പല രാജ്യങ്ങളും തങ്ങളുടെ ദേശീയ പക്ഷിയായി നിശ്ചയിച്ചിരിക്കുന്നത്. വിവിധയിനങ്ങളിൽ പെട്ട ഫാൽക്കണുകൾ പ്രദർശിപ്പിച്ചും സന്ദർശകർക്ക് അവയെ ആവോളം ആസ്വദിക്കാൻ അവസരം നൽകിയുമുള്ള പ്രദർശനം സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി നടക്കാറുണ്ട്. ഫാൽക്കൺ അറബികളുടെ ജീവിതത്തിൽ ഉയർന്ന സ്ഥാനമുള്ളതും പക്ഷികളിലെ രാജാവായി അറിയപ്പെടുകയും ചെയ്യുന്നു.
പൗരാണിക കാലം മുതൽ അറബികൾ ഇവയെ ഇണക്കി വളർത്താനും സംരക്ഷിക്കാനും ശ്രദ്ധാലുക്കളായിരുന്നെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പഴയ കാലത്ത് അറബികൾ മരുഭൂമിയിൽ ഒട്ടകത്തോടൊപ്പം സഞ്ചരിക്കുമ്പോൾ ഫാൽക്കണും തുണയുണ്ടാകുമായിരുന്നു. ഇരപിടിക്കാൻ ഫാൽക്കണുകൾക്ക് പ്രത്യേക പരിശീലനവും അറബികൾ നൽകിയിരുന്നു. ഈ സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും ഭാഗമായാണ് ഇന്നും ഫാൽക്കണുകൾക്ക് അറബികൾ ഏറെ സ്ഥാനം നൽകിവരുന്നത്.
പ്രാപിടിയൻ, വ്യോമ ചക്രവർത്തി, രാജാളി പക്ഷി, ആകാശത്തിലെ വേട്ടനായ എന്നീ പേരുകളിലും ഫാൽക്കൺ അറിയപ്പെടുന്നു. ചീറ്റപ്പുലിയെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ഫാൽക്കണുകൾക്ക് കഴിയും. കാഴ്ചശക്തിയുടെ കാര്യത്തിൽ മറ്റു പറവകളിൽനിന്നും ഏറെ മുന്നിലാണെന്നും ഇവയെ കുറിച്ച് പഠനം നടത്തിയവർ പറയുന്നു. മണിക്കൂറിൽ 350 കിലോമീറ്റർ വരെ കുത്തനെ പറക്കാൻ കഴിയുന്ന വേഗത്തിെൻറ രാജാവായ ഫാൽക്കൺ ഇരകളെ അതിവേഗം കൈപ്പിടിയിലൊതുക്കും. ഇര പിടിക്കാൻ വേണ്ടി ചെരിഞ്ഞു പറക്കുമ്പോൾ ഏറ്റവും വേഗമാർജിക്കാൻ കഴിവുള്ള ഏകപക്ഷിയാണിവ. തന്നെക്കാൾ പത്തിരട്ടി ഭാരമുള്ള ഇരകളെ വരെ തൂക്കിയെടുത്ത് പറക്കാൻ ഇവക്ക് കഴിവുണ്ട്.
തല കഴുത്തിന് ചുറ്റും പൂർണമായും തിരിക്കാൻ കഴിയുമെന്ന അപൂർവതയും ഇവക്കുണ്ട്. ഇര പിടിക്കാൻ മുകളിൽനിന്നും താഴോട്ട് ‘റാഞ്ചൽ’ നടത്തുമ്പോൾ ഇവ മണിക്കൂറിൽ 180 കിലോ മീറ്റർ മുതൽ 250 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാറുണ്ടെന്ന് പക്ഷി നിരീക്ഷകർ പറയുന്നു. ഭൂമിയിലുണ്ടാവുന്ന ചെറു ചലനങ്ങൾ വരെ സൂക്ഷ്മമായി മനസ്സിലാക്കാൻ ഇവക്ക് കഴിയും. ഇവയുടെ കണ്ണുകൾ മുമ്പോട്ട് തള്ളി നിൽക്കുന്നതിനാൽ വിദൂരത്തുള്ള ഇരകളെ നിഷ്പ്രയാസം കണ്ടെത്താനും അവയെ കീഴ്പ്പെടുത്താനും സാധിക്കുന്നു. ഒരു സീസണിൽ ഒരു ഇണയോട് മാത്രം കൂട്ടുകൂടുന്ന ഇവക്ക് അറബിനാട്ടിൽ പക്ഷിലോകത്തെ ‘ജെൻറിൽമാൻ’ എന്ന വിളിപ്പേര് കൂടിയുണ്ട്. ബുദ്ധി സാമർഥ്യവും പെട്ടെന്ന് ഇണങ്ങുകയും ചെയ്യുന്ന ഇവക്ക് പക്ഷേ അപരിചിതരോടുള്ള പെരുമാറ്റം വന്യമാണ്.
ഫാല്‍ക്കണുകള്‍ക്ക് അറബ് സമൂഹം മികച്ച പരിശീലനമാണ് നല്‍കുന്നത്. ഇങ്ങനെ മെച്ചപ്പെട്ട പരിശീലനം സിദ്ധിച്ച ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരാണുള്ളത്. ലോക കമ്പോളത്തിൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന ഫാല്‍ക്കണ്‍ പക്ഷികളുണ്ട്. ഷഹീന്, സെയ്ക്കര്‍, ജിര്, ലഗര്‍, ബാര്‍ബറി എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽപെട്ട ഫാല്‍ക്കണുകളെയാണ് അറബ് സമൂഹം സാധാരണ വേട്ടക്കുപയോഗിക്കുന്നത്. ഇതിൽതന്നെ ഷഹീന്, സെയ്ക്കർ വിഭാഗത്തിൽപെട്ട ഫാല്‍ക്കണുകളെയാണ് വേട്ടക്കായി കൂടുതൽ ഉപയോഗിച്ച് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.