അസാധാരണ ഗൾഫ് ഉച്ചകോടിക്ക് ജിദ്ദയിൽ തുടക്കം; ലോകം ഉറ്റുനോക്കുന്ന നിർണായക യോഗം
text_fieldsജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ഭരണാധികാരികൾ പങ്കെടുക്കുന്ന അസാധാരണ ഉച്ചകോടിക്ക് ജിദ്ദയിൽ തുടക്കമായി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിലാണ് ചൊവ്വാഴ്ച ഈ സുപ്രധാന സമ്മേളനം നടക്കുന്നത്. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ചർച്ച ചെയ്യുന്ന ഈ ഉച്ചകോടിയെ ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ ഗൾഫ് രാഷ്ട്രത്തലവന്മാരും ഉന്നതതല പ്രതിനിധി സംഘങ്ങളും ജിദ്ദയിൽ എത്തിക്കഴിഞ്ഞു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ചൊവ്വാഴ്ച ഉച്ചയോടെയാണ് ജിദ്ദയിലെത്തിയത്. ജി.സി.സി സുപ്രീം കൗൺസിലിെൻറ കൺസൾട്ടേറ്റീവ് മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തി സ്വീകരിച്ചു.
കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ, ജിദ്ദ ഗവർണറേറ്റ് മേധാവി സാലിഹ് അൽ തുർക്കി, ബഹ്‌റൈനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ച് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം ഇന്ന് ജിദ്ദയിലേക്ക് തിരിച്ചു.
വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, കിരീടാവകാശിയുടെ ദിവാൻ തലവൻ ൈശഖ് താമിർ ജാബിർ അൽ അഹമ്മദ് അസ്സബാഹ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് കുവൈത്ത് സംഘത്തിലുള്ളതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന’ റിപ്പോർട്ട് ചെയ്തു.
മേഖലയിലെ സുരക്ഷ, സാമ്പത്തിക സഹകരണം, മറ്റു സമകാലിക വെല്ലുവിളികൾ എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഐക്യം ദൃഢമാക്കുന്നതിനും ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഈ അസാധാരണ കൂടിക്കാഴ്ച വേദിയാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

