നാല് പതിറ്റാണ്ടിെൻറ പ്രവാസം അവസാനിപ്പിച്ച് ടി.ഒ. ജോർജ് മടങ്ങുന്നു
text_fieldsയാംബു: ദീർഘകാലത്തെ പ്രവാസം സമ്മാനിച്ച മധുരമുള്ള ഓർമകളുമായി എറണാകുളം അങ്കമാലി സ്വദേശി തേക്കാനത്ത് വീട്ടിൽ ടി.ഒ. ജോർജ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. നാല് പതിറ്റാണ്ടുകാലം സൗദി അറേബ്യയിൽ വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹത്തിെൻറ ഈ മടക്കയാത്ര.
മെക്കാനിക്കൽ ഡിപ്ലോമ ബിരുദധാരിയായ ജോർജ് 1985 ജനുവരി 13-നാണ് സൗദിയിൽ എത്തിയത്. യാംബു ‘പെട്രോമിൻ റിഫൈനറി’യിലായിരുന്നു ആദ്യ നിയമനം. അവിടെ അഞ്ച് വർഷത്തെ സേവനത്തിന് ശേഷം ഫോക്സ് പെട്രോളിയം കമ്പനിയിൽ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് കഠിനാധ്വാനം കൊണ്ട് സൂപ്പർവൈസർ തസ്തികയിലേക്കും, പിന്നീട് മൂന്നര പതിറ്റാണ്ടോളം നീണ്ട സേവനത്തിനൊടുവിൽ പ്രൊഡക്ഷൻ മാനേജർ പദവിയിലേക്കും ഉയർന്നു. ഈ തസ്തികയിൽ നിന്നുമാണ് അദ്ദേഹം ഇപ്പോൾ ഔദ്യോഗികമായി വിരമിച്ചത്.
ആദ്യമായി യാംബുവിൽ എത്തുമ്പോൾ കാര്യമായ വികസനങ്ങളൊന്നുമില്ലാതിരുന്ന ഒരു പ്രദേശമായിരുന്നു അതെന്ന് ജോർജ് ഓർക്കുന്നു. പൂജ്യത്തിൽ നിന്നും യാത്ര ആരംഭിച്ച്, ഇന്ന് തനിക്ക് ലഭിച്ച എല്ലാ സമ്പാദ്യങ്ങൾക്കും സൗദി അറേബ്യയോട് നിറഞ്ഞ സംതൃപ്തിയും നന്ദിയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളി കൂട്ടായ്മകളുടെ ഒത്തുചേരലുകളിൽ സജീവമായി പങ്കെടുക്കാനും എല്ലാവരുമായി സ്നേഹത്തോടെ ചേർന്നുനിൽക്കാനും കഴിഞ്ഞത് പ്രവാസകാലത്തെ ഏറ്റവും മനോഹരമായ ഓർമകളാണെന്നും, സൗദിയോടും ഇവിടുത്തെ മലയാളി സമൂഹത്തോടും തനിക്ക് ഏറെ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1991 മുതൽ കുടുംബവും ജോർജിനൊപ്പം യാംബുവിൽ ഉണ്ടായിരുന്നു. ജോമ ജോർജാണ് ഭാര്യ. മുൻപ് സൗദിയിലുണ്ടായിരുന്ന മക്കളായ പിങ്കും പിയർലിയും ഇപ്പോൾ കുടുംബസമേതം ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. സൗദിയിലെ പ്രവാസികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്ന ജോർജ്, ഒരുപിടി നല്ല ഓർമകളുമായാണ് പ്രവാസത്തോട് വിടപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

