മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം: നിസാർ കാട്ടിലിന് ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റിയുടെ ആദരം
text_fieldsനാട്ടിലേക്ക് മടങ്ങുന്ന നിസാർ കാട്ടിലിന് ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകുന്നു
റിയാദ്: സൗദിയിലെ മലയാളി പ്രവാസികളുടെ സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങളിൽ മൂന്ന് പതിറ്റാണ്ടുകാലം സജീവമായിരുന്ന നിസാർ കാട്ടിൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. മുപ്പത് വർഷത്തെ സജീവ ജീവിതത്തിന് വിരാമമിടുന്ന അദ്ദേഹത്തിന് ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
വിപുലമായ സാങ്കേതിക വിദ്യകളോ യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന മൂന്ന് പതിറ്റാണ്ട് മുമ്പ് സൗദിയിലെത്തിയ അദ്ദേഹം, എസ്.വൈ.എസ് സൗദി ഘടകം രൂപവത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ദുർഘട പാതകളിലൂടെ സഞ്ചരിച്ച് പ്രസ്ഥാന സന്ദേശം എത്തിക്കുകയും, വിവിധ പ്രവിശ്യകളിൽ സെൻട്രൽ കമ്മിറ്റികൾ രൂപവത്കരിച്ച് സൗദി നാഷനൽ കമ്മിറ്റി കെട്ടിപ്പടുക്കാൻ ചാലകശക്തിയായി മാറുകയും ചെയ്തു.
സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങൾക്ക് പുറമെ ജീവകാരുണ്യ രംഗത്തും അദ്ദേഹം സമാനതകളില്ലാത്ത നേതൃത്വം നൽകി. കോവിഡ് കാലത്ത് ഐ.സി.എഫ് കീഴിൽ ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങൾ ചാർട്ടർ ചെയ്ത് നൂറുകണക്കിന് പ്രവാസികളെ നാട്ടിലെത്തിക്കാൻ മുന്നിൽ നിന്നത് അദ്ദേഹമായിരുന്നു. ലോക്ക്ഡൗണിൽ ദുരിതത്തിലായവർക്കും നാട്ടിൽ തിരിച്ചെത്തി ബുദ്ധിമുട്ടിയവർക്കും ഭക്ഷ്യക്കിറ്റുകൾ എത്തിക്കാനും അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു.
ചടങ്ങിൽ സയ്യിദ് ഹബീബ് അൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. നാഷനൽ പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി മുക്കം, ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ബഷീർ എറണാകുളം, ബഷീർ ഉള്ളണം, മുജീബ് എ.ആർ നഗർ തുടങ്ങിയവർ നിസാർ കാട്ടിലിെൻറ സംഭാവനകളെ അനുസ്മരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം തനിക്ക് ഒപ്പം നിന്ന സഹപ്രവർത്തകർക്കും പ്രവാസി സമൂഹത്തിനും നിസാർ കാട്ടിൽ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

