അൽ ഖർജിൽ അടിയന്തര സൈറണുകൾ മുഴങ്ങി; അപകടസാഹചര്യം ഒഴിഞ്ഞതായി സിവിൽ ഡിഫൻസ്
text_fieldsറിയാദ്: സൗദി അറേബ്യയിലെ അൽ-ഖർജ് ഗവർണറേറ്റിൽ ഇന്ന് പുലർച്ചെ അടിയന്തര ജാഗ്രതാ സൈറണുകൾ മുഴങ്ങിയത് ജനങ്ങളിൽ നേരിയ ആശങ്ക പരത്തിയെങ്കിലും, നിലവിൽ മേഖലയിൽ അപകടസാഹചര്യം പൂർണ്ണമായും ഒഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി അറിയിച്ചു. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ അഞ്ചരയോടെയാണ് ആശങ്കകൾക്ക് വിരാമമിട്ട് സിവിൽ ഡിഫൻസിന്റെ പുതിയ സന്ദേശം പുറത്തുവന്നത്.
അൽ ഖർജ് ഒക്യുപേഷനിൽ ഉണ്ടായേക്കാവുന്ന അപകടസാഹചര്യത്തെക്കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂം നാഷനൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിംഗ് വഴി ജനങ്ങൾക്ക് കൃത്യമായ മുൻകൂർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സൈറണുകൾ മുഴങ്ങി മിനിറ്റുകൾക്കകം തന്നെ സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായെന്ന അറിയിപ്പും അധികൃതർ പുറത്തുവിട്ടു.
അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുകയും ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ മാത്രം പിന്തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഔദ്യോഗിക നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ സ്വദേശികളോടും പ്രവാസികളോടും അധികൃതർ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ, അഭ്യൂഹങ്ങൾ, ഉറവിടമില്ലാത്ത വീഡിയോകൾ എന്നിവ വിശ്വസിക്കരുതെന്നും അവ പങ്കുവെക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും അതോടൊപ്പം അധികൃതർ ഓർമ്മിപ്പിച്ചു. ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന സമയങ്ങളിൽ യാതൊരു കാരണവശാലും തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങരുത്. ജനാലകളിൽ നിന്ന് അകന്ന് കെട്ടിടങ്ങൾക്കുള്ളിലെ ഏറ്റവും സുരക്ഷിതമായ ഉൾമുറികളിലേക്ക് ഉടനടി മാറേണ്ടതാണ്.
കെട്ടിടങ്ങളുടെ ജനലുകൾ, ബാൽക്കണികൾ, മുകൾഭാഗം (റോഫ്) എന്നിവയ്ക്ക് സമീപം നിൽക്കാതെ അപകടസാഹചര്യം പൂർണമായും മാറുന്നത് വരെ സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരണം. സൈറൺ മുഴങ്ങുന്ന സമയത്ത് വീടുകൾക്ക് പുറത്തായിരുന്നവർ തൊട്ടടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലോ ശക്തമായ മറവുകളിലോ ഉടനടി അഭയം തേടേണ്ടതുണ്ട്. കൂടാതെ അപകടസ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടംകൂടി നിൽക്കാനോ, മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താനോ ശ്രമിക്കരുത് എന്നും ഇത്തരം അപകടമേഖലകളിൽ നിന്ന് എപ്പോഴും സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

