അരാംകോയുടെ എട്ട് ശതമാനം ഓഹരികൾ പൊതുനിക്ഷേപ ഫണ്ടിന്
text_fieldsറിയാദ്: ദേശീയ പെട്രോളിയം കമ്പനിയായ അരാംകോയുടെ എട്ട് ശതമാനം ഓഹരികൾ സൗദി പൊതുനിക്ഷേപ ഫണ്ടിന് കൈമാറും. നടപടിക്രമങ്ങൾ പൂർത്തിയായതായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. കൈമാറ്റം സർക്കാർ ഉടമസ്ഥതയിൽ നിന്ന് പൊതുനിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള പോർട്ട്ഫോളിയോ കമ്പനികളിലേക്കുള്ളതാണ്. അതിനുശേഷം അരാംകോയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരികളുടെ ശതമാനം കമ്പനിയുടെ മൊത്തം ഓഹരികളുടെ 82.186 ശതമാനമായി മാറുമെന്നും കിരീടാവകാശി പറഞ്ഞു.
ദേശീയ സമ്പദ്വ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നതിനും അതിന്റെ വിഭവങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും കൂടുതൽ നിക്ഷേപ അവസരങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള സൗദി സംരംഭങ്ങളുടെ തുടർച്ചയായാണ് സൗദി അരാംകോയിലെ സർക്കാർ ഓഹരികളുടെ ഒരു ഭാഗം കൈമാറ്റം ചെയ്യുന്നതെന്ന് കിരീടാവകാശി പറഞ്ഞു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ നേടാനിത് സംഭാവന ചെയ്യും. കൈമാറ്റ പ്രക്രിയ പൊതുനിക്ഷേപ ഫണ്ടിന്റെ ആസ്തികളും നിക്ഷേപ വരുമാനവും പരമാവധി വർധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ ഫണ്ടിന്റെ ശക്തമായ സാമ്പത്തിക നിലയും ക്രെഡിറ്റ് റേറ്റിങ് വർധിപ്പിക്കുമെന്നും കിരീടാവകാശി പറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ കൂടുതൽ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പൊതുനിക്ഷേപ ഫണ്ട് പുതിയ മേഖലകൾ ആരംഭിക്കുന്നതിനും തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും സാങ്കേതികവിദ്യകളും അറിവുകളും പ്രാദേശികവത്ക്കരിക്കുന്നതും ശ്രമങ്ങൾ തുടരുകയാണെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

