സാമ്പത്തിക സംവരണം: മലപ്പുറം ജില്ല കെ.എം.സി.സി പ്രതിഷേധിച്ചു
text_fieldsറിയാദ് കെ.എം.സി.സി മലപ്പുറം ജില്ല സുരക്ഷ സമ്മേളനത്തിൽ മുഹമ്മദ് കോയ വാഫി മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
റിയാദ്: ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക പരിരക്ഷയായ സംവരണത്തിെൻറ അട്ടിമറിയാണ് കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ മുന്നാക്ക സംവരണമെന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സുരക്ഷ സമ്മേളനം അഭിപ്രായപ്പെട്ടു.
സംവരണം ആരുടേയും ഔദാര്യമെല്ലന്നും ഭരണഘടന നൽകുന്ന അവകാശമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മുന്നാക്ക സംവരണം നടപ്പാക്കുന്ന കേരള സർക്കാർ നിലപാട് തിരുത്താൻ തയാറാവണമെന്നും പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട നീതി നടപ്പാക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര അഭിപ്രായപ്പെട്ടു. വ്യത്യസ്ത കാരണങ്ങളാൽ പിന്നാക്കം നിന്നുപോയ അധഃസ്ഥിത വിഭാഗങ്ങൾക്ക് സാമൂഹിക മുന്നേറ്റം സാധ്യമാക്കാൻ ഭരണഘടന നിർമാണവേളയിൽ വിഭാവനം ചെയ്ത സംവരണം നിഷേധിക്കുന്നതിലൂടെ ഇനിയും അത്തരം വിഭാഗങ്ങൾ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെടുമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് മുനീർ വാഴക്കാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ വാഫി, ഷാഫി ചിറ്റത്തുപാറ, ഷാഫി കരുവാരക്കുണ്ട് എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, നാസർ മാങ്കാവ്, അസീസ് വെങ്കിട്ട, കുഞ്ഞിപ്പ തവനൂർ, റഫീഖ് മഞ്ചേരി, ഹമീദ് ക്ലാരി, യൂനുസ് കൈതക്കോടൻ, യൂനുസ് സലീം താഴെകോട്, സിദ്ദീഖ് കോനാരി, ഇക്ബാൽ തിരൂർ, അഷ്‌റഫ് കൽപകഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും ശരീഫ് അരീക്കോട് നന്ദിയും പറഞ്ഞു.