സൗദിയിൽ ലഹരിവേട്ട ശക്തം: ഒരാഴ്ചയ്ക്കിടെ 1,078 കള്ളക്കടത്ത് കേസുകൾ പിടികൂടി
text_fieldsജിദ്ദ: രാജ്യത്തെ സുരക്ഷാ കവചം ശക്തമാക്കി സൗദി അറേബ്യയിൽ മയക്കുമരുന്ന് വേട്ട വ്യാപകമാക്കി അധികൃതർ. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ കര, കടൽ, വ്യോമ കസ്റ്റംസ് തുറമുഖങ്ങൾ വഴി കടത്താൻ ശ്രമിച്ച 1,078 കള്ളക്കടത്ത് കേസുകളാണ് സെക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടികൂടിയത്. വൻ മയക്കുമരുന്ന് ശേഖരവുമായി നൂറുകണക്കിന് പ്രതികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്, ക്യാപ്റ്റഗൺ ഗുളികകൾ ഉൾപ്പെടെ 107 തരത്തിലുള്ള മയക്കുമരുന്നുകളും 402 മറ്റ് നിരോധിത വസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഇതിനുപുറമേ 2,024 പുകയില ഉൽപ്പന്നങ്ങൾ, 30 തരത്തിലുള്ള വിദേശ കറൻസികൾ, രണ്ട് തരത്തിലുള്ള ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും കടത്താനുള്ള ശ്രമങ്ങളും കസ്റ്റംസ് പരാജയപ്പെടുത്തി.
വിവിധ പൊലീസ് വകുപ്പുകളുടെയും സുരക്ഷാ ഏജൻസികളുടെയും പൂർണ ഏകോപനത്തോടെയാണ് ഈ പരിശോധനകൾ നടന്നതെന്ന് സാറ്റ്ക വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷയും ദേശീയ സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ അതിർത്തികളിലും വിമാനത്താവളങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
ലഹരി കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളോ സംശയാസ്പദമായ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ വിഭാഗങ്ങളെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിനെയോ അറിയിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ നൽകുന്നതിനായി 1910 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും വിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അതോറിറ്റി ഉറപ്പുനൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

