സൗദിയെ യു.എസിെൻറ നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയായി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
text_fieldsറിയാദ്: സൗദി അറേബ്യയെ നാറ്റോ ഇതര ‘പ്രധാന സഖ്യകക്ഷികളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയതായി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ വാഷിങ്ടൺ സന്ദർശനത്തിെൻറ ഭാഗമായി വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിനിടെയാണ് ട്രംപിെൻറ പ്രഖ്യാപനം. സൗദിയെ നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിലൂടെ നമ്മുടെ സൈനിക സഹകരണം ഉന്നത തലത്തിലായെന്നും ഇത് വളരെ പ്രധാനമാണെന്നും ട്രംപ് പറഞ്ഞു.
സൗദി ജനത മികവുറ്റവരാണെന്നും കിരീടാവകാശി സുഹൃത്തും മികച്ച കാഴ്ചപ്പാടുള്ള ആളുമാണെന്നും ട്രംപ് പ്രശംസിച്ചു. സൗദിയുമായുള്ള മഹത്തായ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്കായി മുന്നോട്ട് പോകും. സൗദിയിലെ ശ്രദ്ധേയമായ വികസനം രാജ്യവുമായുള്ള മെച്ചപ്പെട്ട ഏകോപനത്തിന് വഴിതുറക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഖനനം എന്നീ മേഖലകളിൽ സൗദിയുമായി മികച്ച കരാറുകൾ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു.
ഗസ്സ ഉടമ്പടിയിൽ എത്തിച്ചേരുന്നതിൽ സൗദി കിരീടാവകാശി നൽകിയ പങ്കിന് ട്രംപ് നന്ദി രേഖപ്പെടുത്തി. ഗസ്സ സമാധാന കരാറിൽ സൗദി അറേബ്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗദിയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളുടെ ആഴവും ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ് സൗദിയെ ‘നാറ്റോ ഇതര പ്രധാന സഖ്യകക്ഷികളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള യു.എസ് പ്രസിഡൻറിെൻറ പ്രഖ്യാപനം.
ഇതോടെ അർജൻറീന, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബ്രസീൽ, കൊളംബിയ, ഈജിപ്ത്, ഇസ്രായേൽ, ജപ്പാൻ, ജോർദാൻ, കെനിയ, കുവൈത്ത്, മൊറോക്കോ, ന്യൂസിലാൻഡ്, പാകിസ്താൻ, ഫിലിപ്പീൻസ്, ഖത്തർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ടുണീഷ്യ എന്നീ രാജ്യങ്ങളടങ്ങുന്ന അമേരിക്കൻ സഖ്യകക്ഷികളുടെ പട്ടികയിലെ 20ാമത്തെ രാജ്യമായി സൗദി മാറി.
നാറ്റോ രാജ്യങ്ങൾക്ക് പുറമെ അമേരിക്ക ഏറ്റവും ഉയർന്ന സൈനിക, സുരക്ഷാ സഹകരണങ്ങൾ നൽകുന്നതിനുള്ള പദവിയാണ് ഇത്. 1987ലെ യു.എസ് ആക്ട് ആർട്ടിക്കിൾ 22െൻറ അടിസ്ഥാനത്തിലാണ് ഈ വർഗീകരണം. ഈ നിയമം തെരഞ്ഞെടുത്ത സഖ്യകക്ഷികൾക്ക് പ്രത്യേക പദവി നൽകാൻ യു.എസ് കോൺഗ്രസിനെ അനുവദിക്കുന്നതാണ്. ഈ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ അമേരിക്കയിൽനിന്ന് ലഭിക്കും. പ്രത്യേകിച്ച് നൂതന അമേരിക്കൻ സൈനിക ഉപകരണങ്ങൾ നേടുന്നതിനുള്ള മുൻഗണന, സംയുക്ത ഗവേഷണ വികസന പരിപാടികളിലെ പങ്കാളിത്തം, മുൻഗണനാ വ്യവസ്ഥകളിൽ മികച്ച ഉപകരണങ്ങൾ വാങ്ങാനോ പാട്ടത്തിനെടുക്കാനോ ഉള്ള സാധ്യത, പരിശീലന പരിപാടികൾ മെച്ചപ്പെടുത്തൽ, ഇൻറലിജൻസ് സഹകരണം, സഖ്യരാജ്യങ്ങളുടെ പ്രദേശത്ത് അടിയന്തര സാഹചര്യങ്ങൾക്കായി നിയുക്തമാക്കിയ അമേരിക്കൻ ഉപകരണങ്ങൾ സൂക്ഷിക്കൽ എന്നിവ ഇതിലുൾപ്പെടും.
സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നടപടിയെന്ന് സൗദി വൃത്തങ്ങൾ പറഞ്ഞു. മേഖലയിൽ പങ്കിട്ട സുരക്ഷക്കും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദീർഘകാല പ്രതിബദ്ധതയാണ് ഈ പദവി പ്രതിഫലിപ്പിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

