ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം അഞ്ചുമാസത്തിന് ശേഷം നാട്ടിലേക്ക്
text_fieldsറിയാദ്: തൊഴിൽ വിസയിലെത്തി കാൽനൂറ്റാണ്ടായി നാട്ടിൽ പോകാതെ കഴിയുന്നതിനിടയിൽ ആത്മഹത്യ ചെയ്ത മലയാളിയുടെ മൃതദേഹം അഞ്ചുമാസത്തിന് ശേഷം നാട്ടിലേക്ക്. റിയാദിൽ നിന്ന് 480 കിലോമീറ്ററകലെ ഹുമയാത്തിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച പന്തളം സ്വദേശി പ്രകാശ് വലിയതുറയിൽ ദിവാകരെൻറ (53) മൃതദേഹമാണ് ഇത്തിഹാദ് വിമാനത്തിൽ ബുധനാഴ്ച വൈകീട്ട് നാലോടെ റിയാദിൽ നിന്ന് കൊണ്ടുപോയത്. നിർമാണ തൊഴിലാളിയായി ഹുമയാത്തിലെത്തിയ ഇയാൾ പിന്നീട് സ്പോൺസറുടെ ടയർ പഞ്ചർ വർക്ഷോപ്പും അതിനോട് ചേർന്നുള്ള സ്പെയർപാർട്സ് കടയും നോക്കി നടത്തുകയായിരുന്നു. പിതാവ് നേരത്തെ മരിച്ചതിനാൽ കുടുംബ പ്രാരാബ്ദം ചുമലിലേറ്റിയാണ് സൗദിയിലെത്തിയത്. സഹോദരിമാരുടെ വിവാഹം നടത്താനും മറ്റുമുള്ള പണമുണ്ടാക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതുകൊണ്ട് നാട്ടിൽ പോകുന്ന കാര്യം പോലും മറന്നുപോയി. അമ്മ ശരീരം തളർന്നുകിടപ്പിലാണ്. നാല് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞു. ഏക സഹോദരെൻറ ജീവിതവും കരുപിടിപ്പിച്ചു. നാട്ടിൽ പോകാതിരുന്നതുകൊണ്ട് പ്രകാശന് വിവാഹ ജീവിതവുമുണ്ടായില്ല. അമ്മയെ ബാധിച്ച അതേ അസുഖം ഒന്നര വർഷം മുമ്പ് പ്രകാശിനുമുണ്ടായി ശരീരത്തിെൻറ വലതുവശം തളർന്നു. അതോടെ കടയിൽ ജോലിക്കുപോകാനാവാതെ മുറിയിൽ കിടപ്പിലായി. നോക്കിനടത്താൻ ആളില്ലാത്തതിനാൽ കടയടച്ചെങ്കിലും സ്പോൺസർ കൃത്യമായി ശമ്പളം കൊടുത്തിരുന്നു. അവസാനത്തെ നാലഞ്ചുമാസത്തെ ശമ്പളം മാത്രമാണ് കൊടുക്കാൻ ബാക്കിയുണ്ടായിരുന്നത്. തളർന്നുകിടപ്പിലായപ്പോൾ തൊട്ടടുത്ത കടകളിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളായ ജോഷി, അബ്ദുറഹീം എന്നിവരാണ് ഭക്ഷണം കൊണ്ടുകൊടുത്തിരുന്നതും പരിചരിച്ചിരുന്നതും. അവർ നാട്ടിൽ നിന്ന് വരുത്തിയ തൈലവും മറ്റും ഉപയോഗിച്ച് തിരുമ്മി പതിയെ എഴുന്നേറ്റ് നടക്കുന്ന അവസ്ഥയിലേക്ക് ആരോഗ്യം മെച്ചപ്പെട്ടു. പൂർണാരോഗ്യത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്. നാലുദിവസത്തിന് ശേഷം ദുർഗന്ധം വമിച്ചപ്പോഴാണ് ചുറ്റുപാടുമുള്ളവർ വിവരമറിഞ്ഞത്. അഫീഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇവിടെ മോർച്ചറിയിൽ ഇക്കാലമത്രയും കിടക്കുകയായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ അഫീഫ് മലയാളി സമാജം പ്രവർത്തകരായ ഷാജി ആലുവയും റഷീദ് അരീക്കോടും മോർച്ചറിയിലെത്തി മൃതദേഹം ഏറ്റെടുക്കുകയും നാട്ടിൽ അയക്കുന്നതിനുള്ള നടപടിയാരംഭിക്കുകയും ചെയ്യുകയായിരുന്നു. പേരല്ലാതെ മറ്റൊരു വിവരവും ആശുപത്രി രേഖകളില്ലായിരുന്നു. ഷാജി ഫേസ്ബുക്കിൽ പോസ്റ്റിട്ടാണ് പ്രകാശെൻറ നാടും ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങളും തേടിപ്പിച്ചത്. എംബസി ഉദ്യോഗസ്ഥൻ ശിവപ്രസാദും ആവശ്യമായ സഹായങ്ങൾ നൽകി. വ്യാഴാഴ്ച പുലർച്ചെ നാലോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കളായ സാം, പ്രേംകുമാർ എന്നിവർ ഏറ്റുവാങ്ങും. കുടിശിക ശമ്പളം സ്പോൺസർ എംബസിയെ ഏൽപിച്ചു. അത് കുടുംബത്തിന് എത്തിച്ചുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.